Middle East

ദുബൈ സഫാരിയില്‍ പുതിയ അതിഥികള്‍

ലോക കാഴ്ചകളുടെ വന്യസൗന്ദര്യവുമായി ദുബൈ സഫാരിയില്‍ പുതിയ അതിഥികള്‍ എത്തി. 175 കുഞ്ഞുങ്ങളുടെ ഉള്‍പ്പെടെ 30 ഇനം മൃഗങ്ങളാണ് സഫാരിയിലെ താരങ്ങള്‍.


ആഫ്രിക്കന്‍ മലനിരകളില്‍ നിന്നുള്ള കരിങ്കുരങ്ങുകള്‍, പിരിയന്‍ കൊമ്പുകളുള്ള 22 കറുത്ത കൃഷ്ണമൃഗങ്ങള്‍, മൂന്ന് അറേബ്യന്‍ ചെന്നായ്ക്കള്‍, വടക്കന്‍ അമേരിക്കന്‍ ഇനമായ പുള്ളികളോടു കൂടിയ 12 പാമ്പുകള്‍, രണ്ടു നൈല്‍ മുതലകള്‍, അഞ്ച് ഈജിപ്ഷ്യന്‍ വവ്വാലുകള്‍, വുഡ് ഡക്ക്, 24 ആഫ്രിക്കന്‍ ആമകള്‍, വെള്ള സിംഹങ്ങള്‍, കാട്ടുപോത്ത് കൂറ്റന്‍ കൊമ്പുള്ള കാട്ടാടുകള്‍ എന്നിവയാണ് പുതിയ അതിഥികള്‍.

അല്‍ വര്‍ഖ 5 ഡിസ്ട്രിക്ടില്‍ ഡ്രാഗന്‍ മാര്‍ട്ടിനു സമീപമുള്ള സഫാരിയില്‍ രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് ഏഴുവരെയാണു പ്രവേശനം.

തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ കുടുംബമായി വരുന്നവര്‍ക്കു മാത്രം. സഫാരി വൈവിധ്യങ്ങളാല്‍ വളരുകയാണെന്നു ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടര്‍ (ലീഷര്‍ ഫെസിലിറ്റീസ്) ഖാലിദ് അല്‍ സുവൈദി പറഞ്ഞു. അപൂര്‍വയിനം മൃഗങ്ങളാണ് സഫാരിയിലുള്ളത്. ഇവയില്‍ പലയിനങ്ങളും വംശനാശഭീഷണി നേരിടുന്നവയാണ്. ഇവയ്ക്ക് ഏറ്റവും സുരക്ഷിതവും സുഖകരവുമായ സ്വാഭാവിക ആവാസവ്യവസ്ഥയൊരുക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.