Kerala

സ്വദേശ് ദര്‍ശന്‍ ടൂറിസം പദ്ധതി ഈ വര്‍ഷം പൂര്‍ത്തിയാക്കും

തിരുവനന്തപുരം: കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്‍റെ സഹായത്തോടെ സംസ്ഥാനത്ത് നടപ്പാക്കുന്ന സ്വദേശ് ദർശന്‍, പ്രസാദം പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കും. ടൂറിസം വികസന പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്ന യോഗത്തിലാണ് തീരുമാനം.

സ്വദേശ് ദർശനിൽ ഉള്‍പ്പെടുത്തിയ ഇക്കോ ടൂറിസം പദ്ധതിയായ പത്തനംതിട്ട-ഗവി-വാഗമണ്‍-തേക്കടി വികസന പദ്ധതിയും (91 കോടി), ഭക്തി ടൂറിസം പദ്ധതിയായ ശബരിമല ദർശനം (99. 98 കോടി), ശ്രീപത്മനാഭ സ്വാമി ക്ഷേത്രം-ആറൻമുള-ശബരിമല വികസനം (92.44 കോടി) പദ്ധതികളാണ് നടക്കുന്നത്.

പ്രസാദം പദ്ധതിയിൽപ്പെട്ട ഗുരുവായൂർ വികസനത്തിന് 46.14 കോടി രൂപയുടേയും വികസന പ്രവർനങ്ങളുടെ പുരോഗതി യോഗം വിലയിരുത്തി. ഇതിനു പുറമെ മലനാട്-മലബാർ പദ്ധതിയും ആതിരപ്പള്ളി-മലയാറ്റൂർ-കുട്ടനാട് പദ്ധതിയും ശിവഗിരി സർക്യൂട്ട്, കേരള നദി ക്രൂസ് പദ്ധതികളും നടപ്പാക്കാൻ ആലോചിക്കുന്നതായി ടൂറിസം ഡയറക്ടർ ജനറൽ സത്യജിത്ത് രാജൻ ഐ.എ.എസ് അറിയിച്ചു.

ശബരിമല പദ്ധതി അടുത്ത വർഷവും, പ്രസാദം പദ്ധതിയും, ശ്രീപത്മനാഭ സ്വാമി ക്ഷേത്രം-ആറൻമുള-ശബരിമല പദ്ധതിയും പത്തനംതിട്ട-ഗവി-വാഗമണ്‍-തേക്കടി വികസന പദ്ധതിയും ഈ വർഷം തന്നെ പൂർത്തിയാക്കാനും യോഗം തീരുമാനിച്ചു. യോഗത്തിൽ ടൂറിസം സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ പി ബാലകിരൺ പങ്കെടുത്തു.