India

സ്ത്രീകള്‍ ആദ്യം; അവരുടെ സീറ്റ് കൈമാറേണ്ട

ട്രെയിനുകളില്‍ വനിതകള്‍ക്കായി നീക്കി വച്ചിരിക്കുന്ന ക്വാട്ടയില്‍ ബുക്ക് ചെയ്യാതെ വരുന്ന ഒഴിവില്‍ വെയ്റ്റിംഗ് ലിസ്റ്റിലുള്ള വനിതാ യാത്രക്കാര്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് റെയില്‍വേയുടെ നിര്‍ദ്ദേശം. വെയ്റ്റിംഗ് ലിസ്റ്റിലെ വനിതകളെ പരിഗണിച്ച് കഴിഞ്ഞാല്‍ അടുത്തതായി മുതിര്‍ന്ന പൗരന്‍മാര്‍ക്കാണ് അവസരം. പുതുക്കിയ വനിത ക്വാട്ടയിലേക്ക് നേരത്തെ ചാര്‍ട്ട തയ്യാറാക്കിയതിന് ശേഷം ബര്‍ത്തുകളിലേക്ക് വെയിറ്റിങ് ലിസ്റ്റിലുള്ളവരെയായിരുന്ന് പരിഗണിച്ചിരുന്നത്.

ഇനി മുതല്‍ ഈ ക്വാട്ടയില്‍ ശേഷിക്കുന്ന സീറ്റുകളിലേക്ക് വെയിറ്റിങ് ലിസ്റ്റിലുള്ള വനിതാ യാത്രക്കാര്‍ക്കായിരിക്കും മുന്‍ഗണന കിട്ടുക. അതിന് ശേഷം ടിക്കറ്റുണ്ടെങ്കില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് അനുവദിക്കും. റെയില്‍വേയുടെ പുതിയ തീരുമാനം മന്ത്രി പീയുഷ് ഗോയല്‍ ട്വിറ്ററിലൂടെ അറിയിച്ചു.നിലവില്‍ സംവരണം ഏര്‍പ്പെടുത്തിയിരിക്കുന്നത് റിസര്‍വേഷന്‍ ചാര്‍ട്ട് പൂര്‍ത്തിയാകുന്ന സമയം വരെ മാത്രമാണ്. അതിനു ശേഷം വെയിറ്റിംഗ് ലിസ്റ്റിലുള്ളവര്‍ക്ക് സ്ത്രീപുരുഷ ഭേദമന്യേ ബെര്‍ത്ത് അനുവദിക്കുകയാണ് പതിവ്. പുതിയ സര്‍ക്കുലര്‍ അനുസരിച്ച് വെയിറ്റിംഗ് ലിസ്റ്റിലുള്ള സ്ത്രീകളുടെ കാര്യം പരിഗണിച്ച ശേഷം മാത്രമേ മറ്റുള്ളവരുടെ പട്ടിക തയ്യാറാക്കാനാവൂ.

രാജധാനി, തുരന്തോ പോലെയുള്ള ഫുള്‍ എസി ട്രെയിനുകളില്‍ തേര്‍ഡ് എസിയില്‍ നാല് ലോവര്‍ ബെര്‍ത്തുകളാണ് സംവരണാടിസ്ഥാനത്തില്‍ നീക്കിവച്ചിരിക്കുന്നത്.എല്ലാ ട്രെയിനുകളിലും നിലവില്‍ ഓരോ സ്ലീപര്‍ ക്ലാസ് കോച്ചുകളില്‍ ആറ് സീറ്റ് വീതവും തേര്‍ഡ് എസി, സെക്കന്‍ഡ് എസി കംപാര്‍ട്ട്‌മെന്റില്‍ മൂന്നു വീതവും ലോവര്‍ ബെര്‍ത്തുകളാണ് മുതിര്‍ന്ന പൗരന്മാര്‍ക്കും നാല്പത്തിയഞ്ച് വയസ് കഴിഞ്ഞ സ്ത്രീകള്‍ക്കും ഗര്‍ഭിണികള്‍ക്കുമായി നീക്കിവച്ചിട്ടുണ്ട്.

.