Festival and Events

ഭക്തിയിലമര്‍ന്ന് അനന്തപുരി: പൊങ്കാലയര്‍പ്പിച്ച് സ്ത്രീ ലക്ഷങ്ങള്‍

തിരുവനന്തപുരം: തലസ്ഥാന നഗരം ഭക്തിസാന്ദ്രം. ആറ്റുകാല്‍ പൊങ്കാലയിട്ട് സ്ത്രീ ലക്ഷങ്ങള്‍ നിവെദ്യവുമായി മടങ്ങി.രാവിലെ പത്തേകാലോടെ  ചടങ്ങുകള്‍ക്ക് തുടക്കമിട്ട് പണ്ടാര അടുപ്പിലേക്ക് അഗ്നി പകര്‍ന്നു. ഉച്ചക്ക് രണ്ടരയോടെ കാലങ്ങളില്‍ പുണ്യാഹം തളിച്ച് അവസാനിച്ചു.

കുംഭ മാസത്തിലെ കുംഭ മാസത്തിലെ പൂരം നാളും പൗർണമിയും ഒത്തു ചേർന്ന 10.15നാണ് അടുപ്പുവെട്ടു നടന്നത്. രാവിലെ 9.45നു ക്ഷേത്രംതന്ത്രി തെക്കേടത്തു പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽനിന്നു ദീപം പകർന്നു മേൽശാന്തി വാമനൻ നമ്പൂതിരിക്കു കൈമാറി.
ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ അഗ്നി പകർന്ന ശേഷം മേ‍ൽശാന്തി കൈമാറിയ അതേ ദീപം സഹമേൽശാന്തി വലിയ തിടപ്പള്ളിയിലെയും ക്ഷേത്രത്തിനു മുൻവശം ഒരുക്കിയിട്ടുള്ള പണ്ടാര അടുപ്പിലേക്കും പകർന്നു. മുന്നൂറോളം ശാന്തിമാരെ നിവേദ്യത്തിനായി നിയോഗിച്ചിരുന്നു.. കുത്തിയോട്ട വ്രതം അനുഷ്ഠിക്കുന്നവർക്കുള്ള ചൂരൽകുത്ത് രാത്രി 7.45ന് ആരംഭിക്കും. ഇതു പൂർത്തിയാകുന്ന മുറയ്ക്കു മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്കുള്ള ദേവിയുടെ എഴുന്നള്ളത്ത് ആരംഭിക്കും. ഗജരാജൻ പാമ്പാടി രാജൻ ആണ് ഇക്കുറിയും ദേവിയുടെ തിടമ്പേറ്റുന്നത്. അടുത്ത ദിവസം പുലർച്ചെ ശാസ്താ ക്ഷേത്രത്തിലെ പൂജ കഴിഞ്ഞു ദേവി തിരിച്ചെഴുന്നള്ളും. ശനിയാഴ്ച രാത്രി ഒൻപതിനു കാപ്പഴിച്ചു കുടിയിളക്കിയ ശേഷം നടത്തുന്ന കുരുതി തർപ്പണത്തോടെ ഈ വർഷത്തെ പൊങ്കാല ഉത്സവത്തിനു സമാപനമാകും.