Food

ബില്ലില്ല, കാഷ്യറില്ല: വയറു നിറച്ചുണ്ണാം ഈ ഭക്ഷണശാലയില്‍

ആലപ്പുഴ: ദേശീയപാതയില്‍ ആലപ്പുഴ- ചേര്‍ത്തല റൂട്ടില്‍ യാത്ര ചെയ്യുന്നവര്‍ക്ക് വയറുനിറച്ച് ഉണ്ണാന്‍ ഇനി ജനകീയ ഭക്ഷണശാലയുണ്ട്.  ഉണ്ടു കഴിഞ്ഞാല്‍ ബില്ലോ കാഷ്യറോ പൂട്ടുള്ള പണപ്പെട്ടിയോ ഇവിടെ ഉണ്ടാവില്ല. കൌണ്ടറില്‍ ഒരു ബോക്സ് ഉണ്ടാകും. ഇഷ്ടമുള്ളത് അതില്‍ ഇടാം. ഇട്ടില്ലങ്കിലും ആഹാരം കുറയ്ക്കേണ്ട. കൈ കഴുകി മടങ്ങാം. ഹോട്ടല്‍ നടത്തിപ്പ് സിപിഎം നിയന്ത്രണത്തിലുള്ള  പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയാണ്.

ധനമന്ത്രി തോമസ്‌ ഐസക് ഫേസ്ബുക്ക് പോസ്റ്റില്‍ ജനകീയ ഭക്ഷണശാലയെക്കുറിച്ച് വിശദീകരിച്ചു. മന്ത്രിയാണ് ഈ ആശയത്തിന് പിന്നില്‍. ശനിയാഴ്ച്ച ഉച്ചക്ക് 12.30നാണ് ഭക്ഷണശാല ഉദ്ഘാടനം. ഉദ്ഘാടനവും വ്യത്യസ്തമാണ്. ഈ ആശയത്തെ പിന്‍തുണയ്ക്കുന്നവര്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചുകൊണ്ടാവും ഉദ്ഘാടനം. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് കലാസാംസ്കാരികരംഗത്തെ പ്രമുഖരും സാന്ത്വന പ്രവർത്തകരും പങ്കാളികളാകും.

വെറുമൊരു ഭക്ഷണശാലയല്ല; വേറിട്ടത്

2000ലധികം ആളുകള്‍ക്ക് ഒരേസമയം ഭക്ഷണം പാകംചെയ്യാന്‍ കഴിയുന്ന ആധുനിക സജ്ജീകരണങ്ങളോടുകൂടിയ സ്റ്റീം കിച്ചണിലാണ് പാചകം. പതിനൊന്നേകാല്‍ ലക്ഷംരൂപ മുടക്കിയാണ് ഇത് സ്ഥാപിച്ചത്.. ഐആര്‍ടിസിയുടെ സഹായത്തോടെ ആധുനിക മാലിന്യ സംസ്ക്കരണ സംവിധാനവും വാട്ടര്‍ ട്രീറ്റ്മെന്‍റ് പ്ലാന്‍റും 6 ലക്ഷം രൂപ ചെലവില്‍ ഒരുക്കിയിട്ടുണ്ട്. രണ്ടുനിലകളുള്ള ഭക്ഷണശാലയില്‍ താഴെ സ്റ്റീം കിച്ചണും മുകളില്‍ ഭക്ഷണശാലയുമാണ്. അടുക്കളയില്‍ നിന്ന് ഭക്ഷണം എത്തിക്കുന്നത് ലിഫ്റ്റ് വഴിയാണ്. കെഎസ്എഫ്ഇയുടെ സിഎസ്ആർ ഫണ്ടിൽ നിന്നാണ് ഇതിനു പണം കണ്ടെത്തിയത്.

ചിത്രങ്ങള്‍ കഥപറയും

ഭക്ഷണശാലയുടെ ചുവരുകളിൽ പാതിരപ്പള്ളി ഹാര്‍മണി ആര്‍ട്ട് ഗ്രൂപ്പിലെ ചിത്രകാരന്മാര്‍ വരച്ച രേഖാചിത്രങ്ങളാണ്. സ്നേഹജാലകം പ്രവര്‍ത്തകന്‍ കൂടിയായ സവിന്‍ചന്ദ്രയാണ് ഭക്ഷണശാലയുടെ രൂപകല്പനയും നിര്‍മ്മാണമേല്‍നോട്ടവും നിര്‍വ്വഹിച്ചത്. സ്നേഹജാലകം പ്രവര്‍ത്തകന്‍ രാജു വെളിയില്‍ ആണ് ഭക്ഷണശാലക്ക് ദേശീയപാതയോരത്ത് സ്ഥലം വിട്ടുകൊടുത്തത്.

 

വിഷരഹിത പച്ചക്കറി: തോട്ടം കാണാം

ഭക്ഷണശാലയോട് ചേര്‍ന്ന് രണ്ടരയേക്കര്‍ പുരയിടത്തിലാണ് ഭക്ഷണശാലയ്ക്കാവശ്യമായ പച്ചക്കറികള്‍ ഉല്പാദിപ്പിക്കുന്നത്. ഭക്ഷണം കഴിക്കാനെത്തുന്നവര്‍ക്ക് ജൈവ കൃഷിത്തോട്ടം സന്ദര്‍ശിക്കാനും പച്ചക്കറികള്‍ വാങ്ങാനുമുള്ള സൗകര്യവുമുണ്ട്.

പ്രവര്‍ത്തനച്ചെലവില്‍ ആശങ്ക വേണ്ട

നാട്ടുകാരാണ് ഭക്ഷണ ശാലയുടെ കരുത്ത്. പ്രദേശവാസികള്‍ വീടുകളിലെ ആഘോഷങ്ങളിലും സ്മരണദിനങ്ങളിലും ഭക്ഷണം സ്പോണ്‍സര്‍ ചെയ്യും. ഇതിനുള്ള സന്നദ്ധതാഫോറം പൂരിപ്പിച്ചുവാങ്ങി ഈ പണം കൊണ്ടാകും ഭക്ഷണശാലയുടെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോവുക. . 10 വാര്‍ഡുകളില്‍നിന്ന് 22,76,000രൂപയുടെ 1576 സന്നദ്ധതാഫോറം ഫെബ്രുവരി 4 ന് വാര്‍ഡുകളില്‍ നിന്ന് ഏറ്റുവാങ്ങിയിട്ടുണ്ട്. സ്നേഹജാലകം മേഖല ഗവേണിംഗ് ബോഡി അംഗങ്ങളുടെ വ്യക്തിപരമായ സംഭാവനകളും ചേര്‍ത്ത് ഭക്ഷണശാല പരമാവധി ഭംഗിയാക്കാനുള്ള പരിശ്രമമാണ് നടത്തുന്നത്.

 


സാന്ത്വന പരിചരണത്തിന്‍റെ മാരാരിക്കുളം മാതൃക.

സാന്ത്വന പരിചരണരംഗത്ത് മാരാരിക്കുളത്ത് നടന്നുവരുന്ന വേറിട്ട ജനകീയ ഇടപെടലുകൾക്ക് തുടക്കം കുറിച്ചത് സ്നേഹജാലകമാണ്. രോഗനിര്‍ണ്ണയരംഗത്തെ കഴുത്തറുപ്പന്‍ പ്രവണതകളെ പ്രതിരോധിക്കാന്‍ മൂന്നിലൊന്ന് ഫീസ് മാത്രം സ്വീകരിച്ചുകൊണ്ട് 4 വര്‍ഷംമുന്‍പ് ചെട്ടികാട് ആശുപത്രിക്ക് സമീപം സ്നേഹജാലകം ‘ജനകീയ ലബോറട്ടറി’ ആരംഭിച്ചു. ഇപ്പോൾ പി. കൃഷ്ണപിള്ള സ്മാരകട്രസ്റ്റിന്‍റെ നേതൃത്വത്തില്‍ മണ്ണഞ്ചേരിയിലും എസ്. ദാമോദരന്‍ ട്രസ്റ്റിന്‍റെ നേതൃത്വത്തില്‍ കോമളപുരത്തും ജനകീയ ലാബുകളുണ്ട്.

ഒരു വർഷം മുമ്പാണ് വിശപ്പുരഹിത ഗ്രാമം പരിപാടിയ്ക്കു സ്നേഹജാലകം തുടക്കം കുറിച്ചത്. തുടർന്ന് പി കൃഷ്ണപിള്ള സ്മാരക ട്രസ്റ്റും കിടപ്പുരോഗികൾക്ക് വീടുകളിൽ ഭക്ഷണം എത്തിച്ചുകൊടുക്കാനുള്ള പ്രവർത്തനം ഏറ്റെടുത്തു. കഴിഞ്ഞ 3 മാസമായി മണ്ണഞ്ചേരി പി. കൃഷ്ണപിള്ള സ്മാരക ട്രസ്റ്റിന്‍റെ അടുക്കളയില്‍നിന്നും മാരാരിക്കുളം തെക്ക്, മുഹമ്മ, ആര്യാട്, മണ്ണഞ്ചേരി പഞ്ചായത്തുകളിലായി 400 കുടുംബങ്ങള്‍ക്ക് ഇപ്പോള്‍ ഭക്ഷണം എത്തിക്കുന്നുണ്ട്. ജനകീയ ഭക്ഷണശാല ആരംഭിക്കുന്നതോടെ ആലപ്പുഴ പട്ടണത്തിലെയും മാരാരിക്കുളം തെക്ക്-വടക്ക് ഗ്രാമപഞ്ചായത്തുകളിലെയും ഭക്ഷണം കഴിക്കാന്‍ നിര്‍വ്വാഹമില്ലാത്ത 400 വീടുകളില്‍ ജനകീയ ഭക്ഷണശാലയില്‍നിന്ന് ആഹാരം എത്തിച്ചുനല്‍കാന്‍ കഴിയും. ആലപ്പുഴ മണ്ഡലത്തിലെ മുഴുവന്‍ അഗതികളായ പാലിയേറ്റീവ് രോഗികളും ഇതില്‍ ഉള്‍പ്പെടും.

കേവലം ഭക്ഷണം കിടപ്പുരോഗികൾക്ക് എത്തിച്ചുകൊടുക്കുക മാത്രമല്ല, ഭക്ഷണം എത്തിച്ചുകൊടുക്കുന്നവർ മുഖേന രോഗവിവരങ്ങൾ മൊബൈൽ ആപ്പുവഴി ഡോക്ടർക്ക് എത്തിക്കുകയും അദ്ദേഹത്തിന്‍റെ നിർദ്ദേശങ്ങൾ പാലിയേറ്റീവ് സംഘടനയുടെ പ്രവർത്തകർ നടപ്പാക്കുകയും ചെയ്യും. ഭക്ഷണം എത്തിക്കുന്നത് സമഗ്ര സാന്ത്വനപരിചരണത്തിന്‍റെ ഭാഗമായിട്ടാണ്. ഇതിനു പുറമെയാണ് പൊതുജനങ്ങൾക്കു വേണ്ടിയുള്ള ജനകീയ ഭക്ഷണശാല. അടുത്ത ദിവസങ്ങളിൽ ഇതുപോലുള്ള ഭക്ഷണശാലകൾ മാരാരിക്കുളത്ത് മറ്റു ചില കേന്ദ്രങ്ങളിലും ആലപ്പുഴ പട്ടണത്തിലും ആരംഭിക്കാനാവും. 2010ലെ ബജറ്റു മുതൽ വിശപ്പുരഹിത പദ്ധതി പലവട്ടം പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളതാണ്. എന്നാൽ ഇതാദ്യമായി പ്രായോഗികതലത്തിൽ ആവിഷ്കരിക്കപ്പെടുന്നത് ആലപ്പുഴയിലാണ്. ഈ മാതൃക കേരളമെമ്പാടും വ്യാപിപ്പിക്കുമെന്ന് ഇത്തവണ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.