Kerala

യാത്രക്കാര്‍ക്ക് വഴിമധ്യേ ചികിത്സ തേടാന്‍ ‘വഴികാട്ടി’ എത്തുന്നു


സംസ്ഥാനത്ത് അടിയന്തര വൈദ്യസഹായം സൗജന്യമായി നല്‍കുന്ന വഴികാട്ടി പദ്ധതി ഇന്ന് ആരംഭിക്കും. വൈകുന്നേരം 6.30ന് തിരുവനന്തപുരം തമ്പാനൂര്‍ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും.

ആരോഗ്യ വകുപ്പ് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ദീര്‍ഘദൂര യാത്രക്കാര്‍ക്കും പ്രാദേശിക ജനങ്ങള്‍ക്കും അടിയന്തിര ഘട്ടങ്ങളില്‍ കേന്ദ്രം പ്രയോജനപ്പെടും. യാത്രക്കിടെ അപകടത്തില്‍പ്പെടുന്നവര്‍ക്കും മറ്റുദേഹാസ്വാസ്ഥ്യങ്ങള്‍ ഉണ്ടാകുന്നവര്‍ക്കും പ്രഥമശുശ്രൂഷ നല്‍കി ഉടനടി ആശുപത്രികളില്‍ എത്തിച്ച് ജീവന്‍ രക്ഷിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ജീവിതശൈലി രോഗങ്ങളായ ബ്ലഡ്ഷുഗര്‍, ബ്ലഡ്പ്രഷര്‍ എന്നിവയുടെ തോത് അറിയുന്നതിനുള്ള സൗകര്യവും പൊതുജനങ്ങള്‍ക്ക് ഒരുക്കിയിട്ടുണ്ട്. അമ്മമാര്‍ക്ക് മുലയൂട്ടുന്നതിന് ആവശ്യമായ രീതിയില്‍ ശുചിത്വ പൂര്‍ണവും സ്വകാര്യതയുമുള്ള പ്രത്യേക മുറിയും സജ്ജീകരിച്ചിട്ടുണ്ട് കൂടാതെ സ്ഥിരമായ പ്രതിരോധ കുത്തിവയ്പ്, പള്‍സ് പോളിയോ പ്രോഗ്രാം തുടങ്ങി ആരോഗ്യ പരിപാടികളും ഈ സെന്ററിലൂടെ പ്രാവര്‍ത്തികമാക്കും.

സംസ്ഥാനത്തെ പ്രമുഖ നഗരങ്ങളിലെ തിരക്കേറിയ ബസ് സ്റ്റാന്റ്, ബസ് ടെര്‍മിനല്‍, മൊബിലിറ്റി ഹബ്, റെയില്‍വേ സ്റ്റേഷന്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുക. നഗരസഭകളും വകുപ്പുകളും വിട്ടു നല്‍കിയ സ്ഥലത്താണ് കേന്ദ്രം പ്രവര്‍ത്തിക്കുക.
തൊട്ടടുത്ത നഗര പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ (യു.പി.എച്ച്.സി) ഒരു എക്സ്റ്റെന്‍ഷന്‍ എന്ന നിലയില്‍ കേന്ദ്രം പ്രവര്‍ത്തിക്കും. യു.പി.എച്ച്.സി യുടെ ആഭിമുഖ്യത്തില്‍ ജോലി ചെയ്യുന്ന പബ്ലിക് ഹെല്‍ത്ത് നഴ്സുമാരുടെ ഒരു പ്രത്യേക സംഘം എപ്പോഴും കേന്ദ്രത്തില്‍ ഉണ്ടാകം.

രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് കേന്ദ്രം പ്രവര്‍ത്തിക്കുക. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനമുണ്ടാവും. കേസുകളുടെ സ്വഭാവം അനുസരിച്ച് തൊട്ടടുത്ത യു.പി.എച്ച്.സി യിലെ മെഡിക്കല്‍ ഓഫീസറുടെ സേവനവും ലഭ്യമാക്കും.
യാത്രാവേളയില്‍ അസ്വാസ്ഥ്യം അനുഭവപ്പെടുന്നവര്‍ക്ക് അടിയന്തിര വൈദ്യസഹായം, സമീപ പ്രദേശത്ത് റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് പ്രഥമ ശുശ്രൂഷ, ഹൃദയാഘാതം തുടങ്ങിയ അപകടം പിടിച്ച അവസ്ഥകളില്‍പ്പെടുന്നവര്‍ക്ക് പ്രഥമ ശുശ്രൂഷ, സ്ഥിരം ആരോഗ്യ വിദ്യാഭ്യാസ പരിപാടികള്‍ എന്നിവയാണ് സൗജന്യമായി ലഭിക്കുന്ന സേവനങ്ങള്‍.

തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം തൃശൂര്‍, ഇടുക്കി തുടങ്ങിയ ജില്ലകളില്‍ ഇന്ന് വൈകുന്നേരം മുതല്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തന സജ്ജമാകും. മറ്റ് ജില്ലകളിലെ കേന്ദ്രങ്ങള്‍ പൂര്‍ത്തിയായി വരുന്നു. കൊല്ലം, തൃശൂര്‍ എന്നിവിടങ്ങളില്‍ റെയില്‍വേ സ്റ്റേഷനിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.തിരുവനന്തപുരം ജില്ലയില്‍ തമ്പാനൂര്‍ ബസ് സ്റ്റാന്റിലാണ് വഴികാട്ടി സജ്ജമാക്കിയിരിക്കുന്നത്.