News

ആധിയൊഴിയാതെ മാലദ്വീപ്: റിസോര്‍ട്ടുകളും ഹോട്ടലുകളും പൂട്ടുന്നു

മാലെ: രാഷ്ട്രീയ പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന മാലദ്വീപില്‍ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ പലതും ആളില്ലാതെ അടച്ചുപൂട്ടുന്നു. സന്ദര്‍ശകര്‍ യാത്ര റദ്ദാക്കുന്നത് പതിവായതോടെയാണ് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ കഴിയാതെ പല റിസോര്‍ട്ടുകളും ഹോട്ടലുകളും അടച്ചിടുന്നത്.
പ്രതിദിനം നാല്‍പ്പത് ശതമാനം ബുക്കിംഗുകളാണ് മാലദ്വീപില്‍ റദ്ദാക്കുന്നത്. ഇന്ത്യ,ചൈന അടക്കം നിരവധി രാജ്യങ്ങള്‍ അവിടേക്ക് പോകരുതെന്ന് സ്വന്തം പൌരന്മാരോട്‌ അഭ്യര്‍ഥിച്ചിട്ടുണ്ട്. ഈ വേനല്‍ക്കാലത്ത് മാലദ്വീപിലേക്ക് വരാന്‍ നിശ്ചയിച്ചിരുന്ന പല ചാര്‍ട്ടര്‍ വിമാനങ്ങളും റദ്ദാക്കിയെന്നാണ് വിവരമെന്ന് വിനോദ സഞ്ചാര മേഖലയിലെ കൂട്ടായ്മയായ എല്‍എഎം അറിയിച്ചു.
മാലദ്വീപിലെ അടിയന്തരാവസ്ഥ ഇക്കഴിഞ്ഞ 20നു മുപ്പതു ദിവസം കൂടി നീട്ടിയിരുന്നു. അടിയന്തരാവസ്ഥ നീട്ടുന്നത് നിയമ വിരുദ്ധവും ഭരണഘടനാ ലംഘനവുമെന്നായിരുന്നു പ്രതിപക്ഷ ആരോപണം.
തടവിലുള്ള പ്രതിപക്ഷ നേതാക്കളെ മോചിപ്പിക്കാന്‍ ഫെബ്രുവരി 2നു സുപ്രീം കോടതി ഉത്തരവിട്ടതോടെയാണ് മാലദ്വീപില്‍ പ്രതിസന്ധി ഉടലെടുക്കുന്നത്.