Hospitality

നക്ഷത്ര ഹോട്ടലുകളില്‍ നിന്ന് ബാത്ത് ടബ്ബുകള്‍ അപ്രത്യക്ഷമാകുന്നു

മുംബൈ: നടി ശ്രീദേവിയുടെ മരണം ദുബൈ ഹോട്ടലിലെ ബാത്ത് ടബ്ബിലെങ്കില്‍ ഇന്ത്യയില്‍ നക്ഷത്ര ഹോട്ടലുകളില്‍ നിന്ന് ഇവ അപ്രത്യക്ഷമാവുകയാണ്. നേരത്തെ നക്ഷത്ര പദവി കിട്ടാനുള്ള മാനദണ്ഡങ്ങളില്‍ മുഖ്യമായിരുന്നു ബാത്ത്ടബ്ബ്.
ഇനി പഞ്ച നക്ഷത്ര ഹോട്ടലില്‍ പോയാല്‍ ബാത്ത് ടബ്ബ് കാണില്ല. കുളിക്കാന്‍ ഷവറെ കാണൂ. ചുരുങ്ങിയ സമയത്തേക്ക് മുറി എടുക്കുന്നവര്‍ ബാത്ത് ടബ്ബില്‍ നീണ്ടു നിവര്‍ന്നു കിടന്നു കുളിക്കുന്നതിനു പകരം ഷവറിനു താഴെ കുളിച്ചു പോകാനാണ് താല്പര്യപ്പെടുന്നത് എന്നാണ് ഹോട്ടല്‍ ഉടമകള്‍ പറയുന്നത്. ബാത്ത് ടബ്ബിലെ കുളിക്ക് 370 ലിറ്റര്‍ വെള്ളം വേണ്ടി വരുമ്പോള്‍ ഷവറില്‍ 70 ലിറ്റര്‍ മതിയെന്നതും ഹോട്ടല്‍ ഉടമകള്‍ പരിഗണിച്ചു.
താജ്, ഒബറോയ്,ഐടിസി തുടങ്ങിയ വമ്പന്‍മാരൊക്കെ ബാത്ത്ടബ്ബിനെ ഒഴിവാക്കിത്തുടങ്ങി.ഒബറോയിയുടെ 30 ഹോട്ടലുകളില്‍ നഗര ഇടങ്ങളില്‍ പത്തു ശതമാനത്തില്‍ താഴെ മാത്രമേ ബാത്ത് ടബ്ബ് ഉപയോഗമുള്ളൂ.. ബിസിനസ് കേന്ദ്രങ്ങളായ ബംഗലൂരുവിലെ നൊവോടെല്‍, മുംബൈയിലെ താജ് വിവാന്ത എന്നിവിടങ്ങളില്‍ ഷവര്‍ കുളികളാണ്. എന്നാല്‍ ഉല്ലാസ സഞ്ചാരികള്‍ എത്തുന്ന ജയ്പൂര്‍ ഫെയര്‍മൌണ്ടിലും കുമരകത്തെ താജിലും ബാത്ത് ടബ്ബുണ്ട്.
മുന്‍പ് പഞ്ചനക്ഷത്രഹോട്ടലുകളില്‍ പ്രതാപം കാട്ടിയിരുന്ന പലതും ടെക്നോളജി മാറിയതോടെ അപ്രത്യക്ഷമാവുകയാണ്.റിസപ്ഷനു മുന്നിലെ തുറസായ സ്ഥലമാണ് ഇതിലൊന്ന്. റിസപ്ഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ സന്ദര്‍ശകര്‍ കാത്തിരുന്ന ഇടമാണിത്. ഫോണ്‍ വഴി ഇക്കാര്യം പൂര്‍ത്തീകരിക്കാമെന്നു വന്നതോടെ ഈ ഇടം അധികപ്പറ്റായി. റൂമുകളിലെ ഫ്രിഡ്ജും മിനിബാറുമാണ് മറ്റൊന്ന്. ഇതിലെ ചെറിയഭക്ഷ്യ-പാനീയങ്ങള്‍ക്കു വലിയ വിലയായതിനാല്‍ പലരും ഇവ തുറക്കാറേയില്ല.