India

കനത്ത സുരക്ഷയില്‍ രാജ്യത്ത് റിപബ്ലിക്ക് ആഘോഷങ്ങള്‍ക്ക് തുടക്കം, അതിഥികളായി 10 രാഷ്ട്രത്തലവന്‍മാര്‍


കനത്ത സുരക്ഷാ സന്നാഹങ്ങള്‍ക്കിടയില്‍ രാജ്യം ഇന്ന് 69-ാം റിപബ്ലിക്ക് ദിനം ആഘോഷിക്കുന്നു. രാവിലെ 9 മണിക്ക് രാഷ്ടപതി രാംനാഥ് കോവിന്ദ് ദേശീയ പതാക ഉയര്‍ത്തിയതിന് ശേഷം രാജ്യത്തിന് വേണ്ടി വീരചരമം പ്രാപിച്ച ധീരജവാന്മാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യാ ഗേറ്റിലെ അമര്‍ ജ്യോതിയില്‍ പുഷ്പചക്രം അര്‍പ്പിക്കുന്നതോടെ റിപബ്ലിക്ക് ദിനാഘോഷം ആരംഭിക്കും. പത്തു രാഷ്ട്രത്തലവന്‍മാരാണ് രാജ്പഥില്‍ നടക്കുന്ന ദിനാഘോഷങ്ങളില്‍ അതിഥികളായി എത്തുന്നത്. അശോകചക്ര അടക്കമുള്ള സേനപുരസ്‌ക്കാരങ്ങള്‍ രാഷ്ട്രപതി സമ്മാനിക്കും.തുടര്‍ന്ന്. കര-നാവിക-വ്യോമ സേനകളുടെ പരേഡ് രാജ്പഥില്‍ നടക്കും.

The Prime Minister, Shri Narendra Modi in a group photograph with the ASEAN Heads of State/Governments, at Rashtrapati Bhavan, in New Delhi on January 25, 2018.

രാജ്യത്ത് ആദ്യമായാണ് ഇത്രയേറെ രാഷ്ട്രത്തലവന്‍മാരെ പങ്കെടുപ്പിച്ച് കൊണ്ട് റിപബ്ലിക്ക് ആഘോഷിക്കുന്നത്.കംബോഡിയ,ബ്രൂണെയ്,സിംഗപ്പൂര്‍,ലാവോസ്,ഇന്തൊനീഷ്യ,മലേഷ്യ,മ്യാന്‍മാര്‍,ഫിലിപ്പീന്‍സ്,തായ്‌ലാന്‍ഡ്,വിയറ്റനാം എന്നീ രാഷ്ട്രങ്ങളുടെ തലവന്‍മാരാണ് ഡല്‍ഹിയില്‍ എത്തിയിരിക്കുന്നത്.

ചരിത്രത്തിലാദ്യമായി ബി.എസ്.എഫിലെ 27 വനിതകളുടെ സാഹസികപ്രകടനം നടക്കുന്ന പരേഡാവും ഇത്തവണത്തത്‌. സീമാഭവാനി എന്ന പേരില്‍ ഡെയര്‍ഡെവിള്‍ എന്ന വനിത സംഘം സാഹസികപ്രകടനം നടത്തും. റോയല്‍ എന്‍ഫീല്‍ഡ് വാഹനത്തിലായിരിക്കും അവരുടെ അഭ്യാസപ്രകടനം. കൂടാതെ, അതിഥി രാജ്യങ്ങളിലെ എഴുന്നൂറോളം വിദ്യാര്‍ഥികളുടെ കലാവിരുന്നുമുണ്ടാകും.

ചെറിയ ഇടവേളയ്ക്ക് ശേഷം രാജ്പഥില്‍ കലാവിരുന്നൊരുക്കി കേരളം സാംസ്‌കാരിക സാന്നിധ്യം തെളിയിക്കും. കേരളത്തിന്റെ പൈതൃക അടയാളങ്ങളില്‍ ഒന്നായ കെട്ടകാഴ്ച്ചകള്‍ ആണ് അണിനിരക്കുന്നത്.

കനത്ത സുരക്ഷ കാവലിലായിരിക്കും തലസ്ഥാനം.ദിവസങ്ങള്‍ക്ക മുമ്പേ തന്നെ സായുധരായ സുരക്ഷാഭടന്‍മാര്‍ തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സുരക്ഷ ആരംഭിച്ചിരുന്നു. വ്യാഴാഴ്ച്ച രാവിലെ തന്നെ മെട്രോ പാര്‍ക്കിങ് കേന്ദ്രങ്ങള്‍ അടച്ചിട്ടു. പരേഡ് നടക്കുന്ന രാജ്പഥിന് സമീപത്തുള്ള മെട്രോ സ്റ്റേഷനുകള്‍ പരേഡ് അവസാനിക്കുന്നത് വരെ ഗതാഗത നിയന്ത്രണത്തിലായിരിക്കും.