Kerala

കുട്ടനാടന്‍ സൗന്ദര്യം നുകരാന്‍ പ്രത്യേക ബോട്ട് സര്‍വ്വീസ്

കലോത്സവ നഗരിയിലെത്തുന്നവര്‍ക്ക് പുത്തനനുഭവമായി സംസ്ഥാന ജലഗതാഗത വകുപ്പിന്റെ പ്രത്യേക ബോട്ട് സര്‍വ്വീസ്. പ്രളയാനന്തരം ഉയര്‍ത്തെഴുന്നേറ്റ കുട്ടനാടിന്റെ കായല്‍ സൗന്ദര്യം നുകരാനായി ആരംഭിച്ച ബോട്ട് സര്‍വ്വീസ് കലോത്സവ നഗരിയിലെത്തുന്നവരില്‍ ആവേശമുണര്‍ത്തുകയാണ്.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ നിന്നെത്തുവര്‍ക്ക് വളരെ തുച്ഛമായ നിരക്കില്‍ കായല്‍ സൗന്ദര്യം ആസ്വധിക്കാന്‍ കഴിയുന്നതാണ് ജലഗതാഗത വകുപ്പിന്റെ ഈ ബോട്ട സര്‍വ്വീസ്.

ആലപ്പുഴ ജെട്ടിയില്‍ നിന്നും പുറപ്പെട്ട് പുന്നമട, സോമന്‍ ജെട്ടി, സായ്, മംഗലശ്ശേരി, കുപ്പപുറം, പുഞ്ചിരി ജെട്ടി എന്നിവടങ്ങള്‍ വഴി തിരികെ ആലപ്പുഴ ജെട്ടിയില്‍ എത്തുന്ന തരത്തിലാണ് ബോട്ടിന്റെ സര്‍വീസ് ക്രമപ്പെടുത്തിയിരിക്കുന്നത്. ഒരു മണിക്കൂറാണ് യാത്ര സമയം. ഇരുനില ബോട്ടിന്റെ അപ്പര്‍ ഡെക്കില്‍ 50 രൂപയും ലോവര്‍ ഡെക്കിന് 20 രൂപയുമാണ് നിരക്ക്. കലോത്സവം പ്രമാണിച്ചുള്ള പ്രത്യേക സര്‍വ്വീസാണിത്.

രാവിലെ ഏഴു മണിക്ക് ആരംഭിക്കുന്ന ബോട്ട് സര്‍വ്വീസ് ടൂറിസ്റ്റുകളുടെ ആവശ്യാനുസരണം വൈകിട്ട് വരെ സര്‍വ്വീസ് നടത്തും. പരമാവധി ഒരു ബോട്ടില്‍ 90 പേര്‍ക്ക് യാത്ര ചെയ്യാം. ദിനംപ്രതി ബോട്ട് സര്‍വ്വീസിന് പരിധി നിശ്ചയിക്കാത്തതിനാല്‍ ആളുകള്‍ വരുന്ന മുറയക്ക് പരമാവധി ബോട്ട് സര്‍വ്വീസുകള്‍ ഇവിടെ നിന്നും ലഭിക്കും. ബോട്ട് യാത്രയുമായി ബന്ധപ്പെട്ടുള്ള വിശദവിവരങ്ങള്‍ക്ക് 9400050324, 9400050322 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.