Kerala

ബാണസുരസാഗറിന്റെ ഭംഗി ഇനി സിപ്പ് ലൈനിലൂടെ ആസ്വദിക്കാം

ബാണാസുരസാഗര്‍ ഡാമിലെ സിപ് ലൈന്‍ ടൂറിസം പദ്ധതി ഇന്ന് ഉദ്ഘാടനം ചെയ്യും. മലബാറിലെ ഏറ്റവും നീളംകൂടിയ സാഹസിക സിപ് ലൈനാണിതെന്ന് കേരളാ ഹൈഡല്‍ ടൂറിസം ഡയറക്ടര്‍ കെ.ജെ. ജോസഫ്, ‘മഡി ബൂട്‌സ് വക്കേഷന്‍’ മാനേജിങ് ഡയറക്ടര്‍ പ്രദീപ് മൂര്‍ത്തി എന്നിവര്‍ പറഞ്ഞു.

ഇന്ന് ഉച്ചയ്ക്ക് 2.30-ന് സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. കേരളാ ഇലക്ട്രിസിറ്റി ബോഡിന്റെ കേരളാ ഹൈഡല്‍ ടൂറിസം പദ്ധതിയുടെ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തിപ്പുകാരായ ‘മഡി ബൂട്‌സ് വക്കേഷന്‍’ അഡ്വഞ്ചര്‍ ടൂര്‍ കമ്പനിയുടെ മേല്‍നോട്ടത്തിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.

400 മീറ്റര്‍ നീളമുള്ള സിപ് ലൈന്‍ ലോകോത്തര നിലവാരത്തില്‍ എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് നിര്‍മിച്ചതെന്നും ഇവര്‍ പറഞ്ഞു. ഡാമിന്റെ പരിസരപ്രദേശത്തെ പ്രകൃതിഭംഗി ആസ്വദിക്കുന്നതോടൊപ്പം സാഹസികതയ്ക്കും വിനോദത്തിനും പുതിയ അനുഭവമായിരിക്കും സിപ് ലൈന്‍.

ഉത്തരവാദിത്വ ടൂറിസം നയത്തിന്റെ ഭാഗമായി പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതും അണിയറയില്‍ പ്രവര്‍ത്തിക്കുന്നതിനുമായി പ്രാദേശിക തൊഴിലാളികളെ കണ്ടെത്തി പരിശീലിപ്പിച്ചാണ് ‘മഡി ബൂട്‌സ് വക്കേഷന്‍’ സിപ് ലൈന്‍ പദ്ധതിക്ക് തുടക്കംകുറിച്ചത്.

പ്രളയാനന്തരം മന്ദഗതിയിലായ വയനാട്ടിലെ ടൂറിസം മേഖലയ്ക്ക് പുതിയ ഉണര്‍വ് നല്‍കാനും കേരളം വിനോദസഞ്ചാരികളെ സ്വീകരിക്കാന്‍ തയ്യാറായി കഴിഞ്ഞെന്നുമുള്ള സന്ദേശം നല്‍കാനും സിപ് ലൈന്‍ ഉപകരിക്കും.