Asia

ശൈത്യം കഠിനം… തണുത്ത് മരവിച്ച് ‘ഫ്രീസര്‍’ ഗ്രാമം

ശൈത്യകാലത്ത് മഞ്ഞു കൊണ്ട് കണ്ണെഴുതുന്നവരാണ് ഒയ്മ്യാകോണിലെ മനുഷ്യര്‍. നമ്മള്‍ ചിന്തിക്കും മഞ്ഞുകൊണ്ട് കണ്ണെഴുതാന്‍ പറ്റോ എന്ന്. എന്നിട്ട് മനസ്സിലെങ്കിലും പറയും ഇവര്‍ക്ക് എന്തോ കുഴപ്പമുണ്ട്. എന്നാല്‍ അങ്ങനെയല്ല. ആര്‍ക്കും ഒരു കുഴപ്പവുമില്ല. ഇവിടുത്തെ മനുഷ്യര്‍ ശൈത്യകാലത്ത് ജീവിക്കുന്നത് മഞ്ഞിനുള്ളിലാണ്.

Pic courtasy: TopYaps@topyaps

ലോകത്തിലെ ഏറ്റവും ശൈത്യമേറിയ ജനവാസപ്രദേശമാണ് സൈബീരിയയിലെ ഈ ഫ്രീസര്‍ ഗ്രാമം. ആകെ 500 ആളുകളെ ഇവിടെ സ്ഥിരതാമസമൊള്ളൂ. കഴിഞ്ഞ ദിവസം ഇവിടെ രേഖപ്പെടുത്തിയ താപനില മൈനസ് 62 ഡിഗ്രിയാണ്. പ്രദേശവാസികള്‍ ഇവിടുത്തെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചതോടെയാണ് സംഭവം ജനശ്രദ്ധയാകര്‍ഷിച്ചത്.

ശൈത്യമായാല്‍ ദിവസത്തിന്‍റെ 21 മണിക്കൂറും ഒയ്മ്യാകോണില്‍ ഇരുട്ടായിരിക്കും. താപനില 40ലെത്തുമ്പോഴേ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കും. സ്കൂളുകള്‍ കൂടാതെ ഒരു പോസ്റ്റ്‌ ഓഫീസ്, ബാങ്ക്, എയര്‍പോര്‍ട്ട് എന്നിവയാണ് ഈ ഗ്രാമത്തിലുള്ളത്. അതി ശൈത്യം ആരംഭിക്കുമ്പോള്‍ വീടിനകത്തെ പവര്‍ ജനറേറ്ററിന്‍റെ സഹായത്തോടെയാണ് ഗ്രാമവാസികളുടെ ജീവിതം. മറ്റൊരു പ്രതിസന്ധി വാഹനങ്ങളുടെ എഞ്ചിന്‍ കേടാകുന്നതാണ്. കാറുകളും മറ്റും കേടാകാതിരിക്കാന്‍ അവ നിരന്തരം പ്രവര്‍ത്തിപ്പികുകയും വാഹനത്തില്‍ തന്നെ താമസിക്കുകയും ചെയ്യും.

Pic courtasy: R&G@rgenci57

ഒട്ടേറെ കഷ്ടപ്പാടിലൂടെയാണ് ഒയ്മ്യാകോണ്‍ നിവാസികള്‍ ശൈത്യത്തെ കടന്നുപോകുന്നത്. എല്ലാം സഹിക്കാമെങ്കിലും ആരെങ്കിലും മരിച്ചാലാണ് പ്രശ്നം രൂക്ഷമാകുന്നത്. കാരണം ശവ സംസ്കാരം നടത്തണമെങ്കില്‍ കുറച്ചധികം ബുദ്ധിമുട്ടണം. ആദ്യം മഞ്ഞെല്ലാം ഉരുക്കിക്കളഞ്ഞ് സ്ഥലം കണ്ടെത്തണം. സംസ്ക്കരിക്കാന്‍ പാകത്തിന് കുഴിയെടുക്കണമെങ്കില്‍ ദിവസങ്ങള്‍ വേണ്ടി വരും. മഞ്ഞു വീഴുന്നതിനനുസരിച്ച് കല്‍ക്കരി ഉപയോഗിച്ച് അത് ഉരുക്കികൊണ്ടിരിക്കണം.

ശൈത്യം തുടങ്ങിയാല്‍ മാംസാഹാരമാണ് ഗ്രാവാസികളുടെ ആശ്രയം. വിവിധതരം മത്സ്യങ്ങളും റെയിന്‍ഡീറിന്‍റെ മാംസവും കുതിരയുടെ കരളുമൊക്കെയാണ് ഇവരുടെ ഭക്ഷണം. താപനില കുറഞ്ഞ കാരണം തെര്‍മോമീറ്റര്‍ വരെ അടിച്ചുപോയി. 1993ലാണ് അവസാനമായി കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. മൈനസ് 67.7 ഡിഗ്രി. ഭൂമിയുടെ വടക്കന്‍ ഗോളാര്‍ധത്തിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് ഇത്. എന്നിരുന്നാലും ഒയ്മ്യാകോണ്‍ വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലോന്നാണ്‌.