Tag: karnadaka election

തെരഞ്ഞെടുപ്പ് ചൂടകറ്റാൻ കർണാടക എംഎൽഎമാരെ കേരളത്തിലേക്ക് ക്ഷണിച്ച് ടൂറിസം വകുപ്പ്

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോടെ തൂക്കു സഭയ്ക്കുള്ള സാധ്യത തെളിഞ്ഞ കര്‍ണാടകത്തിലെ എംഎല്‍എമാരെ കേരളത്തിലേക്ക് ക്ഷണിച്ച് കേരള ടൂറിസത്തിന്‍റെ ട്രോള്‍ ട്വീറ്റ്. കേരള ടൂറിസത്തിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് എംഎല്‍എമാര്‍ക്ക് തങ്ങാന്‍ ഏറ്റവും സുരക്ഷിതവും മനോഹരവുമായ സ്ഥലം ദൈവത്തിന്‍റെ സ്വന്തം നാടായ കേരളത്തിലുണ്ടെന്ന ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്. ജയലളിതയുടെ മരണത്തെ തുടര്‍ന്നുണ്ടായ ഭരണപ്രതിസന്ധിയ്ക്കിടെ തമിഴ്‌നാട്ടില്‍ എഐഎഡിഎംകെ എംഎല്‍എമാരെ തട്ടിക്കൊണ്ടുപോയി റിസോട്ടില്‍ താമസിപ്പിച്ചിരുന്നു. ആ സംഭവത്തെ അനുസ്മരിച്ചാണ് കേരള ടൂറിസത്തിന്‍റെ ട്വീറ്റ്. കര്‍ണാടകത്തില്‍ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പിന്നാലെ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാതെ വരികയും ജെഡിഎസ് പിന്തുണയ്ക്കായി കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ ശ്രമിക്കുകയും ചെയ്യുന്നുണ്ട്.

കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് മെയ്‌ 12ന്

കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് മെയ്‌ 12ന്. ഡല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചത്. ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടത്തുക. വോട്ടെണ്ണല്‍ മെയ്‌ 15ന് നടക്കും. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി ഏപ്രില്‍ 24ലാണ്. 27 വരെ പത്രിക പിന്‍വലിക്കാം. തിരഞ്ഞെടുപ്പ് വിജ്ഞാപനം ഏപ്രില്‍ 17ന് പുറപ്പെടുവിക്കും. പെരുമാറ്റച്ചട്ടം നിലവില്‍വന്നതായും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓംപ്രകാശ് റാവത്ത് അറിയിച്ചു. പ്രചാരണത്തിന് പരിസ്ഥിതി സൗഹൃദവസ്തുക്കള്‍ മാത്രമേ ഉപയോഗിക്കാവൂ. പ്രചാരണ കാലത്ത് ഹരിത ചട്ടം നടപ്പാക്കുമെന്നും ഉച്ചഭാഷിണി ഉപയോഗത്തിന് നിയന്ത്രണമുണ്ടായിരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പുകളില്‍ എല്ലാ ബൂത്തുകളിലും വി പാറ്റ് വോട്ടിങ് യന്ത്രങ്ങളാണ് ഉപയോഗിക്കുക. യന്ത്രങ്ങളില്‍ സ്ഥാനാര്‍ഥിയുടെ ചിത്രങ്ങള്‍ ഉണ്ടായിരിക്കും. ബൂത്തുകളില്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കും. സുരക്ഷയ്ക്കായി കേന്ദ്ര സേനയെ വിന്യസിക്കും. 4.96 കോടി വോട്ടര്‍മാരാണ് കര്‍ണാടകത്തില്‍ ആകെയുള്ളത്. 224 അംഗ കര്‍ണാടക നിയമസഭയുടെ കാലാവധി മെയ് 28ന് അവസാനിക്കും.