Tag: air india flights’

എയര്‍ ഇന്ത്യ വിമാനത്തിലെ നടുവിലെ സീറ്റിന് കൂടുതല്‍ പണം നല്‍കണം

എയര്‍ ഇന്ത്യ വിമാനത്തിന്‍റെ മുന്നിലേയും മധ്യഭാഗത്തേയും ഇരിപ്പിടങ്ങളില്‍ നടുവിലുള്ള സീറ്റില്‍ യാത്രചെയ്യാന്‍ ഇനിമുതല്‍ കൂടുതല്‍ പണം നല്‍കണം. ആഭ്യന്തരവിമാനത്തിലും ചില അന്താരാഷ്ട്ര വിമാനങ്ങളിലും നടുവിലെ സീറ്റുകള്‍ റിസര്‍വ് ചെയ്യുന്നതിന് 100 രൂപയാണ് നല്‍കേണ്ടത്. മിക്ക അന്താരാഷ്ട്ര വിമാനങ്ങളിലും ഈ സീറ്റിന് 200 രൂപയാണ് നിരക്ക്. അതല്ലെങ്കില്‍ വിമാനത്തിന്‍റെ ലക്ഷ്യസ്ഥാനമായ രാജ്യത്തെ നാണയം അടിസ്ഥാനമാക്കി ഈ നിരക്കിനൊത്ത തുക ഈടാക്കും. അന്താരാഷ്ട്ര വിമാനങ്ങളില്‍ മുന്‍നിരയിലെ ഇരിപ്പിടങ്ങള്‍, ബള്‍ക്ക്‌ഹെഡ് സീറ്റ് എന്നിവയ്ക്ക് ഇപ്പോള്‍ കൂടുതല്‍ തുക ഈടാക്കുന്നുണ്ട്. ഇവയ്ക്കിടയില്‍ കാലുവെക്കാന്‍ കൂടുതല്‍ സ്ഥലമുണ്ടെന്നതാണ് ഇതിനുകാരണം. മുന്നിലേയും നടുവിലേയും നിരയില്‍ ജനാലയോടു ചേര്‍ന്നതും നടവഴിയോടു ചേര്‍ന്നതുമായ ഇരിപ്പിടങ്ങള്‍ക്കും കൂടുതല്‍ പണം വാങ്ങുന്നുണ്ട്. വിമാനം പുറപ്പെടുന്നതിന് നാലു മണിക്കൂര്‍ മുമ്പുവരെ അധിക തുകയ്ക്ക് സീറ്റ് റിസര്‍വ് ചെയ്യാം. കുട്ടികള്‍ക്ക് പ്രത്യേകമായുള്ള സീറ്റിന് പണം ഈടാക്കില്ലെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

എയർ ഇന്ത്യയുടെ ഓഹരികള്‍ വില്‍ക്കുന്നു

എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കുന്നതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചു. കടക്കെണിയിലായ സാഹചര്യത്തിലാണ് ഓഹരികള്‍ വില്‍ക്കാനുള്ള തീരുമാനത്തില്‍ എയര്‍ ഇന്ത്യ എത്തിയത്. 76 ശതമാനം ഓഹരി വില്‍ക്കാനാണ് തീരുമാനം. ഓഹരി വില്‍പ്പനയ്ക്കുള്ള താല്‍പ്പര്യപത്രം പുറപ്പെടുവിച്ച സര്‍ക്കാര്‍ ഓഹരി കൈമാറ്റ ഉപദേശക സ്ഥാനത്തേയ്ക്ക് കണ്‍സല്‍റ്റന്‍സി സ്ഥാപനമായ എണ്‍സ്റ്റ് ആന്‍ഡ്‌ യങ്ങിനെ നിയമിച്ചു. തുറന്നതും മത്സരക്ഷമവുമായ നടപടികളിലൂടെ ഓഹരി കൈമാറാനാണ് സര്‍ക്കാറിന്‍റെ തീരുമാനം. ഓഹരികള്‍ വില്‍ക്കുന്ന പക്ഷം വിമാനക്കമ്പനികളുടെ നിയന്ത്രണവും ഉടമസ്ഥതയും കേന്ദ്രം കൈയ്യൊഴിയും. എയർ ഇന്ത്യയുടെ ഓഹരി കയ്യൊഴിയാൻ കഴിഞ്ഞ വർഷം ജൂണിലാണ് സർക്കാർ തീരുമാനിച്ചത്. എന്നാല്‍ കേന്ദ്രത്തിന്‍റെ ഈ നടപടി പ്രതിപക്ഷത്തിന്‍റെ വിമര്‍ശനത്തിനു കാരണമായി. രാജ്യത്തിന്‍റെ രത്നമാണ് എയര്‍ ഇന്ത്യയെന്നും രാജ്യത്തെ വിറ്റുതുലയ്ക്കാന്‍ ഈ സര്‍ക്കാറിനെ അനുവദിക്കരുതെന്നുംബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിന്‍ ട്വിറ്ററില്‍ ട്വീറ്റ് ചെയ്തു.