Tag: women drivers in soudi

സന്ദര്‍ശന വിസയില്‍ സൗദിയിലെത്തുന്ന വനിതകള്‍ക്കും വാഹനം ഓടിക്കാം

സൗദി അറേബ്യയില്‍ സന്ദര്‍ശന വിസയിലെത്തുന്ന വനിതകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി നല്‍കുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. സന്ദര്‍ശക വിസയില്‍ സൗദി അറേബ്യയിലെത്തുന്ന വിദേശ വനിതകള്‍ക്ക് ഒരുവര്‍ഷം വരെ വിദേശ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് വാഹനം ഓടിക്കാന്‍ അനുമതി നല്‍കും. സൗദി ട്രാഫിക് ഡയറക്ടറേറ്റ് അംഗീകരിക്കുന്ന അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസന്‍സ് ഉടമകള്‍ക്കാണ് വാഹനം ഓടിക്കാന്‍ അനുമതി. അടുത്തമാസം 24 മുതലാണ് സൗദിയില്‍ വനിതകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി പ്രാബല്യത്തില്‍ വരുന്നത്. ഡ്രൈവിംഗ് ലൈസന്‍സ് നേടുന്നതിനുളള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. അമേരിക്ക, യൂറോപ്പ്, ജി സി സി രാഷ്ട്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ലൈസന്‍സ് നേടിയവര്‍ക്ക് ഡ്രൈവിംഗ് ടെസ്റ്റ് ബാധകമാണ്. ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് അന്നുതന്നെ ലൈസന്‍സ് വിതരണം ചെയ്യും. വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് വിതരണം ചെയ്യുന്നതിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി.

ജൂണ്‍ 24 മുതല്‍ സൗദിയിലെ നിരത്തുകളില്‍ വനിതകള്‍ വാഹനമോടിക്കും

സൗദി അറേബ്യയുടെ ചരിത്രം തിരുത്തി ജൂൺ 24ന് വനിതകള്‍ നിരത്തിലൂടെ വണ്ടിയോടിച്ചു തുടങ്ങും. ട്രാഫിക് ജനറൽ ഡിപ്പാർട്ട്മെന്‍റ് ഡയറക്ടർ ജനറൽ മുഹമ്മദ് അൽബസ്സാമിയാണ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന തിയ്യതിയുടെ പ്രഖ്യാപനം നടത്തിയത്. വനിതകളുടെ ഡ്രൈവിങ്ങിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി അദ്ദേഹം പറഞ്ഞു.  2017 സെപ്റ്റംബറിലാണ് വനിതകൾക്ക് വാഹനമോടിക്കുന്നതിനുള്ള ദശകങ്ങൾ പഴക്കമുള്ള വിലക്ക് എടുത്തുകളഞ്ഞ രാജകൽപന വന്നത്. ഈ വർഷം പകുതിയോടെ വനിതകളുടെ ഡ്രൈവിങ് ആരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും കൃത്യമായ തിയതി നേരെത്ത പ്രഖ്യാപിച്ചിരുന്നില്ല. ഇതിനിടയിൽ ഡ്രൈവിങ് സ്കൂളുകൾ ആരംഭിക്കുകയും മറ്റുപഠനങ്ങളും നടന്നുവരികയുമായിരുന്നു. അഞ്ചുനഗരങ്ങളിലാണ് പ്രാഥമികമായി ഡ്രൈവിങ് സ്കൂളുകൾ തുടങ്ങിയത്. വിദേശത്ത് നിന്ന് ലൈസൻസ് നേടിയ സൗദി വനിതകൾ ഉൾപ്പെടെ ഇവിടെ പരിശീലകരായുണ്ട്.