Tag: ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍

ആശ്രാമം അഡ്വഞ്ചര്‍ പാര്‍ക്കില്‍ ജലവിനോദങ്ങള്‍ ആരംഭിച്ചു

അവധിക്കാലം ആഘോഷമാക്കാന്‍ ആശ്രാമം അഡ്വഞ്ചര്‍ പാര്‍ക്കില്‍ പുതിയ ജലവിനോദങ്ങള്‍ ആരംഭിച്ചു. കയാക്കിങ്, ബനാന ബോട്ട് റൈഡ്, വാട്ടര്‍ സ്‌കീയിങ്, ബംബിറൈഡ്, വിന്‍ഡ് ഓപ്പറേറ്റഡ് പാരാസെയിലിങ് തുടങ്ങിയവയാണ് പുതുതായി ആരംഭിച്ച വിനോദങ്ങള്‍. അഷ്ടമുടിക്കായലിനെ വാട്ടര്‍ സ്‌പോര്‍ട്‌സ് കേന്ദ്രമാക്കുകയാണ് ലക്ഷ്യം. ഇതില്‍ വിന്‍ഡ് ഓപ്പറേറ്റഡ് പാരാസെയിലിങ് കേരളത്തില്‍ ആദ്യമായാണ് ആരംഭിക്കുന്നത്. വേമ്പനാട് കായലില്‍നിന്ന് വ്യത്യസ്തമായി കനാലുകള്‍ കുറവുള്ളതും തുറന്നസ്ഥലം കൂടുതലുള്ളതുമായ അഷ്ടമുടിക്കായലില്‍ പുതുതായി തുടങ്ങിയ റൈഡുകള്‍ സുരക്ഷിതമായിരിക്കുമെന്ന് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി സന്തോഷ്‌കുമാര്‍ പറഞ്ഞു. ആല്‍ഫാ അഡ്വഞ്ചേഴ്‌സ് എന്ന സ്വകാര്യ സ്ഥാപനവുമായി ചേര്‍ന്നാണ് പുതിയ റൈഡുകള്‍ ആരംഭിച്ചിരിക്കുന്നത്. കയാക്കിങ്, വാട്ടര്‍ സ്‌കീയിങ് പാരാസെയിലിങ് തുടങ്ങിയവയില്‍ വിദഗ്ധപരിശീലനം നേടിയവരുടെ സേവനം എപ്പോഴും ലഭ്യമായിരിക്കും. റൈഡുകളില്‍ പങ്കെടുക്കുന്നവരുടെ സുരക്ഷയും മറ്റും ആല്‍ഫാ അഡ്വഞ്ചേഴ്‌സിന്റെ ഉത്തരവാദിത്വമാണ്. റൈഡുകളുടെ ടിക്കറ്റ് നിരക്ക് തീരുമാനിക്കുന്നതും വില്‍പ്പനയും ഡി.ടി.പി.സി. നേരിട്ടാണ് നടത്തുന്നത്. റൈഡുകള്‍ക്കാവശ്യമായ എല്ലാ സാമഗ്രികളും ഡി.ടി.പി.സി.യാണ് നല്‍കുന്നത്. അവധിക്കാലം അടിസ്ഥാനമാക്കിയാണ് പുതിയ വിനോദങ്ങള്‍ ആരംഭിച്ചതെങ്കിലും അവധിക്കാലത്തിനുശേഷവും തുടരാനാണ് തീരുമാനം.

വയനാട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഇനി ക്യാമറക്കണ്ണുകളില്‍

ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന് കീഴില്‍ വയനാട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഇനി ക്യാമറകള്‍. ജില്ലയില്‍ ഇടയ്ക്കിടെ മാവോവാദി സാന്നിധ്യം അനുഭവപ്പെടുന്ന സാഹചര്യത്തിലാണിത്. പഞ്ചാരക്കൊല്ലി പ്രിയദര്‍ശിനി എസ്റ്റേറ്റ്, കുറുവ ദ്വീപ്, കര്‍ളാട് തടാകം, കാന്തന്‍പാറ എന്നിവിടങ്ങളിലാണ് ക്യാമറകള്‍ സ്ഥാപിക്കാന്‍ തുടങ്ങിയത്. പൂക്കോട്ട് നേരത്തേതന്നെ ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. പ്രിയദര്‍ശിനിയില്‍ ഒമ്പത് ക്യാമറകള്‍ സ്ഥാപിക്കാനായി 1,83,750 രൂപയും കുറുവയില്‍ 13 ക്യാമറകള്‍ക്കായി 6,12,500 രൂപയും 27 ക്യാമറകള്‍ സ്ഥാപിക്കുന്ന കര്‍ളാടിന് 7,96,250, കാന്തന്‍പാറയില്‍ എട്ട് ക്യാമറകള്‍ക്ക് 4,28,750 രൂപ ഉള്‍പ്പെടെ 20,21,250 രൂപയാണ് ഡി.ടി.പി.സി. ചെലവഴിക്കുന്നത്. ജില്ലാ നിര്‍മിതികേന്ദ്രമാണ് ക്യാമറകള്‍ സ്ഥാപിക്കുന്നത്. പോലീസിന്റെ നിര്‍ദേശപ്രകാരമാണ് ക്യാമറകള്‍ സ്ഥാപിക്കുന്നത്. ഈ മാസം അവസാനത്തോടെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. വനമേഖലയോടുചേര്‍ന്ന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മാവോവാദി സാന്നിധ്യം സ്ഥിരമായി ഉണ്ടാകുന്നുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കാന്‍ ഡി.ടി.പി.സി. തീരുമാനിച്ചത്.