സാമ്പിള്‍ വെടിക്കെട്ടിനൊരുങ്ങി പൂരനഗരി

കരിമരുന്ന് കലയുടെ മാജിക്കിനായി പൂരനഗരി ഒരുങ്ങി കഴിഞ്ഞു. പാറമേക്കാവ്, തിരുവമ്പാടി വിഭാഗക്കാര്‍ തിങ്കളാഴ്ച വൈകിട്ട് സാമ്പിള്‍ വെടിക്കെട്ടോടെ ആകാശപ്പൂരത്തിന് തുടക്കം കുറിക്കും. നിയന്ത്രണങ്ങള്‍ക്ക് വിധേയമായി കഴിഞ്ഞ വര്‍ഷത്തെപ്പോലെ വര്‍ണങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന വെടിക്കെട്ടാണ് നടത്തുക. സാമ്പിള്‍ വെടിക്കെട്ടിനും 26ന് പുലര്‍ച്ചെയുള്ള മുഖ്യവെടിക്കെട്ടിനും ഉച്ചക്ക് സമാപനവെടിക്കെട്ടിനും എക്‌സ്‌പ്ലോസീവ് വകുപ്പിന്റെ അനുമതി കിട്ടിയതായി ദേവസ്വങ്ങള്‍ അറിയിച്ചു.

തിരുവമ്പാടിക്കുവേണ്ടി കുണ്ടന്നൂര്‍ പി എം സജിയും പാറമേക്കാവിനുവേണ്ടി കുണ്ടന്നൂര്‍ ശ്രീനിവാസനുമാണ് തുടര്‍ച്ചയായി രണ്ടാം വര്‍ഷവും അമരക്കാര്‍. സാമ്പിള്‍ വെടിക്കെട്ട് തിങ്കളാഴ്ച രാത്രിഏഴിന് തുടങ്ങും. ആദ്യം പാറമേക്കാവും തുടര്‍ന്ന് തിരുവമ്പാടിയും തിരികൊളുത്തും. ആദ്യ പതിനഞ്ചു മിനിറ്റിനുള്ളില്‍ ഇരുവിഭാഗത്തിന്റെയും കൂട്ടപ്പൊരിച്ചില്‍ നടക്കും.

വര്‍ണ അമിട്ടുകളുടെ ആഘോഷമായി മാറുന്ന സാമ്പിള്‍ ഒരു മണിക്കൂറിലേറെ കസറും. ഒരേ നാട്ടുകാരായ സജിയും ശ്രീനിവാസനും കമ്പക്കെട്ട് പ്രയോഗത്തില്‍ അനുഭവസമ്പന്നരാണ്. കഴിഞ്ഞ വര്‍ഷം അമിട്ടില്‍ ‘പുലിമുരുകനും’, ‘ബാഹുബലിയും അവതരിപ്പിച്ച് ആസ്വാദകരുടെ ആരവേമറ്റുവാങ്ങിയ ഇരുവിഭാഗവും ഇക്കുറിയും ഫാന്‍സി ഇനങ്ങളിലും മികവുകാട്ടും.

തിരുവമ്പാടിക്കു വേണ്ടി സജി കുണ്ടന്നൂര്‍ ഒരേ നിറത്തില്‍ത്തന്നെ കത്തലും കെടലുമായി ‘മിന്നാമിനുങ്ങ് അമിട്ടും ഒരമിട്ടില്‍നിന്ന് ഏഴമിട്ടായി പൊട്ടിച്ചിതറുന്ന ‘കുട്ടന്‍പിള്ള സിനിമ’ സ്‌പെഷ്യലും കാഴ്ചവയ്ക്കും. ‘ജിമിക്കി കമ്മല്‍, ‘ഡാന്‍സിങ് ഗേള്‍’, ഗോള്‍ഡ് വയല്‍ എന്നിവയാണ് പാറമേക്കാവിനുവേണ്ടി സ്‌പെഷ്യലുകള്‍.

2000 കിലോ വീതം കരിമരുന്നുപയോഗിച്ചുള്ള സാമഗ്രികളാണ് പൊട്ടിക്കുക. ഓലപ്പടക്കം, അമിട്ട്, ഗുണ്ട്, കുഴിമിന്നല്‍ എന്നിവയാണ് മുഖ്യമായും പ്രയോഗിക്കുക. സ്‌ഫോടനത്തിന് തീവതയുണ്ടാക്കുന്ന പെട്ടാസിയം ക്ലോറൈറ്റ് ഉപയോഗിക്കാന്‍ പാടില്ല. ഉഗ്രപ്രഹരശേഷിയുള്ള ഡൈനയ്ക്കും നിരോധനമുണ്ട്.