താംബരം- കൊല്ലം റെയില്‍ പാത തീര്‍ഥാടന, വിനോദ സഞ്ചാര ഇടനാഴിയാവും

ചെങ്കോട്ട- കൊല്ലം ബ്രോഡ് ഗേജ് പാതയില്‍ വീണ്ടും തീവണ്ടി ഓടിയതോടെ ഇരു സംസ്ഥാനങ്ങള്‍ക്ക് മുന്നിലും വികസിച്ചു വരുന്നത് അനന്ത സാധ്യതകളാണ്. ഇരു സംസ്ഥാനങ്ങള്‍ക്കുമിടയിലെ തീര്‍ഥാടന, വിനോദ സഞ്ചാര കണ്ണിയാക്കി മാറ്റുന്നതിനുള്ള എല്ലാ സാധ്യതകളും ഈ പാതയ്ക്കുണ്ട്. ഗേജ് മാറ്റത്തിനായി അടയ്ക്കുന്നതിനു മുന്‍പ് കൊല്ലത്തു നിന്നു നാഗൂരിലേക്കു ഇവിടെ നിന്നു ട്രെയിനുണ്ടായിരുന്നു. എഗ്മൂര്‍ ട്രെയിന്‍ എന്ന പേരില്‍ ചെന്നൈയില്‍ നിന്നു കൊല്ലത്തേക്കു ഓടിയിരുന്ന ട്രെയിന്‍ ഇപ്പോള്‍ പൊതിഗൈ എക്‌സ്പ്രസായി സര്‍വീസ് നടത്തുന്നുണ്ട്.

പ്രതിദിന സര്‍വീസായ ഈ ട്രെയിന്‍ കൊച്ചുവേളിയിലേക്കു നീട്ടിയാല്‍ ചെന്നൈയ്ക്കും ദക്ഷിണ കേരളത്തിനുമിടയിലെ തിരക്കുള്ള പാതയായി ഇതു മാറും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ശബരിമല തീര്‍ഥാടകര്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണു കൊല്ലം-ചെങ്കോട്ട പാത. ചെന്നൈയില്‍ നിന്ന് വരുന്ന തീര്‍ഥാടകര്‍ക്ക് പുനലൂരില്‍ ഇറങ്ങി പത്തനാപുരം, പത്തനംതിട്ട വഴി ശബരിമലയിലേക്ക് പോകാന്‍ വളരെ എളുപ്പമാണ്. ഇപ്പോള്‍ കോട്ടയത്തും ചെങ്ങന്നൂരിലും ഇറങ്ങുന്നതുപോലെ തന്നെ അടുത്താണ് പുനലൂരും. ശബരിമല സ്‌പെഷല്‍ ട്രെയിനുകള്‍ ഇതുവഴി ആരംഭിച്ചാല്‍ മെയിന്‍ ലൈനിലെ തിരക്ക് ഒഴിവാക്കാനാവും.

ഇപ്പോള്‍ കോട്ടയത്തും ചെങ്ങന്നൂരിലും ടെര്‍മിനല്‍ സൗകര്യം ഇല്ലാത്തതിനാല്‍ സ്‌പെഷലുകള്‍ എല്ലാം കൊല്ലം വരെ വെറുതെ ഓടിക്കുകയാണ്. പുനലൂരില്‍ ശബരിമല ഇടത്താവളം ഒരുക്കാനും പുനലൂര്‍ റയില്‍വേ സ്റ്റേഷന്‍ കേരളത്തിന്റെ അടുത്ത കവാടമായി വികസിപ്പിക്കാനും ഇതുവഴി ശബരി സ്‌പെഷലുകള്‍ ഓടിച്ചാല്‍ സാധിക്കും. തമിഴ്‌നാട്ടിലെ പ്രമുഖ തീര്‍ഥാടന കേന്ദ്രങ്ങളായ വേളാങ്കണ്ണിയെയും നാഗൂരിനെയും കൊല്ലവും തിരുവനന്തപുരവുമായി ബന്ധിപ്പിക്കാനുള്ള ദൂരം കുറഞ്ഞ വഴി കൂടിയാണിത്. വര്‍ഷം മുഴുവന്‍ തീര്‍ഥാടക ബാഹുല്യമുള്ള ഈ രണ്ടു കേന്ദ്രങ്ങളെയും ഇതുവഴി തെക്കന്‍ കേരളവുമായി എളുപ്പം ബന്ധിപ്പിക്കാം.

റെയില്‍വേ മന്ത്രാലയം നിലവില്‍ തീര്‍ഥാടക കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ നടത്തുന്നുണ്ട്. ഇതിലുള്‍പ്പെടുത്തി ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം, ശബരിമല, നാഗൂര്‍, വേളാങ്കണ്ണി എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന ട്രെയിന്‍ സര്‍വീസ് നടത്തിയാല്‍ ചെങ്കോട്ട- കൊല്ലം പാതയുടെ മുഖം തന്നെ മാറും.