ഷിംലയുടെ പേര് മാറ്റി ശ്യാമള എന്നാക്കാന്‍ ഹിമാചല്‍പ്രദേശ്

കഴിഞ്ഞ കുറച്ച് നാളുകളായി രാജ്യത്തെ സ്ഥലപ്പേരുകള്‍ മാറ്റുന്ന തിരക്കിലാണ് ചില സംസ്ഥാന സര്‍ക്കാരുകള്‍. അലഹാബാദിന്റെ പേര് മാറ്റി പ്രയാഗ്‌രാജ് എന്നാക്കിയതിന് ശേഷം സമാന ആവശ്യങ്ങള്‍ രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നു കഴിഞ്ഞു.

ഇതില്‍ പുതിയതാണ് ഹിമാല്‍ചല്‍ പ്രദേശ് സര്‍ക്കാരിന്റേത്. തലസ്ഥാനമായ ഷിംലയുടെ പേര് മാറ്റി ശ്യാമള എന്നാക്കണമെന്നാണ് ആവശ്യം. മുഖ്യമന്ത്രി ജയ് റാം താക്കൂറാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

‘ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ വരുന്നതിന് മുമ്പ് ഷിംല അറിയപ്പെട്ടിരുന്നത് ശ്യാമള എന്നായിരുന്നു. ഷിംലയുടെ പേര് മാറ്റി ശ്യാമള എന്നാക്കുന്നതില്‍ പൊതുജനാഭിപ്രായം തേടുമെന്നും’ മുഖ്യമന്ത്രി ജയ് റാം താക്കൂര്‍ പറഞ്ഞു. ഷിംലയുടെ പേര് മാറ്റുന്നതില്‍ അനുചിതമായി ഒന്നുമില്ലെന്ന് സംസ്ഥാന ആരോഗ്യമന്ത്രി വിപിന്‍ പര്‍മാര്‍ പറഞ്ഞു.

വിശ്വ ഹിന്ദു പരിഷത്ത് (വി.എച്ച്.പി) സമാന ആവശ്യം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഉന്നയിച്ചിരുന്നു. എന്നാല്‍ 2016 ല്‍ മുഖ്യമന്ത്രിയായിരുന്ന വീര്‍ഭദ്ര സിങ് ഷിംലയുടെ പേര് മാറ്റത്തിന് നേരെ ചുവപ്പ് കൊടിയാണ് കാണിച്ചത്.

അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമാണ് ഷിംലയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഈ ആവശ്യം നിരാകരിച്ചത്. നമ്മുടെ ജനങ്ങളെ അടിച്ചമര്‍ത്തി ഭരിച്ചിരുന്നവര്‍ അടിച്ചേല്‍പ്പിച്ച സ്ഥലപ്പേരുകള്‍ അംഗീകരിക്കുന്നത് മാനസിക അടിമത്തമാണെന്ന് വി.എച്ച്.പി സംസ്ഥാന അധ്യക്ഷന്‍ അമന്‍ പുരി പറഞ്ഞു.