ടൂറിസം ആഘോഷങ്ങള്‍ മാറ്റിവെയ്ക്കരുതെന്ന് കെഎം മാണി

പ്രളയക്കെടുതിയുടെ മറവില്‍ ടൂറിസം പരിപാടികള്‍ അടക്കം ആഘോഷങ്ങള്‍ വേണ്ടെന്നു വെയ്ക്കുന്നതിനെതിരെ കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം.മാണി.

സംസ്ഥാന സ്കൂൾ യുവജനോത്സവവും ലോക പ്രശസ്തമായ അന്തർദേശീയ ചലച്ചിത്ര മേളയും വിനോദ സഞ്ചാരികൾക്ക് പ്രിയങ്കരമായ നെഹ്റു ട്രോളി ജലമേളയും അനാർഭാടമായി നടത്തുന്നതിനു പകരം റദ്ദാക്കിയ നടപടി അടിയന്തിരമായി പുന:പരിശോധിക്കണം.
പ്രളയ ദുരന്തത്തിൽ ദുരിതബാധിതരായ ജനങ്ങൾക്ക് വേണ്ടി കേരളം ഒരേ മനസോടെ അണിനിരന്ന പശ്ചാത്തലത്തിൽ സർക്കാർ നടത്തുന്ന പ്രധാന പരിപാടികളെല്ലാം മാറ്റിവയ്ക്കുന്നതിൽ അർത്ഥമില്ല. സംസ്ഥാന സ്കൂൾ യുവജനോത്സവം വിനോദ പരിപാടിയല്ല. നൂറ് കണക്കിന് കുട്ടികൾ അവരുടെ സർഗാത്മകമായ കഴിവുകൾ മാറ്റുരയ്ക്കുന്ന വിദ്യാഭ്യാസാനുബന്ധിയായ പരിപാടിയാണ് യുവജനോത്സവം. സിനിമയിലും മറ്റ് കലകളിലും പേരും പ്രശസ്തിയും നേടിയ നിരവധിയാളുകൾ സ്കൂൾ കലോത്സവത്തിലൂടെ കലാകേരളത്തിന്റെ യശസ് ഉയർത്തി പിടിച്ചവരാണ്.

നെഹ്റു ട്രോഫി വള്ളംകളിയും കേരള ട്രാവൽ മാർട്ടും വിദേശ വിനോദ സഞ്ചാരികളെ എക്കാലവും ആകർഷിച്ചിട്ടുള്ള പരിപാടികളാണ്. ഇത്തരം പരിപാടികൾ വേണ്ടെന്നു വച്ചാൽ വിനോദ സഞ്ചാരികൾ മറ്റ് സംസ്ഥാനങ്ങൾ തേടി പോകും. അത് സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിക്കും.
.അനാവശ്യ ചെലവുകളും ആർഭാടവും നിയന്ത്രിച്ച് തലയെടുപ്പുള്ള പരിപാടികൾ സംഘടിപ്പിക്കണമെന്ന് കെ എം മാണി ആവശ്യപ്പെട്ടു.