രാജ്യത്തെ ആദ്യ ജൈവ ഇന്ധന വിമാനം ദില്ലിയില്‍ പറന്നിറങ്ങി

രാജ്യത്തെ ആദ്യ ജൈവ ഇന്ധന യാത്രാവിമാനം വിജയകരമായി ദില്ലി വിമാനതാവളത്തില്‍ ഇറങ്ങി. 72 സീറ്റുകളുള്ള സ്‌പൈസ് ജെറ്റ് വിമാനമാണ് ഡെറാഡൂണില്‍ നിന്നും ടേക്ക് ഓഫ് ചെയ്ത് നിന്ന് പറന്ന് ദില്ലിയില്‍ ഇറങ്ങിയത്. വിമാന യാത്രാക്കൂലിയില്‍ വലിയ വിപ്ലവത്തിന് ഈ പരീക്ഷണം കാരണമാകും എന്നാണ് വ്യോമയാനവൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഭാവിയില്‍ യാത്രാചെലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ജൈവഇന്ധന സാധ്യത പരീക്ഷിക്കുന്നത്.

ഡെറാഡൂണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ആണ് ജൈവ ഇന്ധനം വികസിപ്പിച്ചത്. കടലാവണക്കിന്റെ കുരുവില്‍നിന്നുണ്ടാക്കിയ എണ്ണ വിമാന ഇന്ധനത്തിനൊപ്പം ചേര്‍ത്താണ് ഉപയോഗിച്ചതെന്ന് സ്പൈസ് ജെറ്റ് അധികൃതര്‍ പറഞ്ഞു. ഛത്തിസ്ഗഡിലെ അഞ്ഞൂറോളം കര്‍ഷകര്‍ ഈ പദ്ധതിയില്‍ പങ്കാളികളായി.

വിമാനത്തിന്റെ വലത് എഞ്ചിന്റെ 25 ശതമാനത്തോളം ജൈവ ഇന്ധനത്തിലും ബാക്കി വിമാന ഇന്ധനത്തിലുമാണ് പ്രവര്‍ത്തിച്ചത്. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരത്തില്‍ പരീക്ഷണം നടത്തുന്നതെന്നും വ്യോമയാന രംഗത്തു വന്‍ കുതിച്ചുചാട്ടത്തിന് കാരണമാകുമെന്നും പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ട്വീറ്റ് ചെയ്തു.

നിലവില്‍ വിമാന കമ്പനികളുടെ പ്രവര്‍ത്തന ചെലവിന്റെ 50 ശതമാനം വരെ ഇന്ധനത്തിനായാണ് ഉപയോഗിക്കുന്നത്. അമേരിക്ക, ആസ്‌ത്രേലിയ പോലുള്ള രാജ്യങ്ങള്‍ നിലവില്‍ വിമാനങ്ങളില്‍ ജൈവഇന്ധനം ഉപയോഗിക്കുന്നുണ്ട്.