റിസോർട്ടിൽ കുടുങ്ങിയ വിദേശികൾ സുരക്ഷിതർ; കെടിഡിസി ഹോട്ടലിലേക്ക് മാറ്റും

പ്ലം ജൂഡി റിസോർട്ട്

മൂന്നാറിലെ പ്ലം ജൂഡി റിസോര്‍ട്ടില്‍ കുടുങ്ങിയ വിദേശികളെ കെടിഡിസി ഹോട്ടലിലേക്ക് മാറ്റും. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിർദ്ദേശപ്രകാരമാണ് നടപടിയെന്ന് ടൂറിസം ഡയറക്ടർ പി ബാലകിരൺ അറിയിച്ചു. മണ്ണിടിഞ്ഞത് കാരണം റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് 19 വിദേശികളടക്കം 69 സഞ്ചാരികളാണ് പ്ലം ജൂഡി റിസോർട്ടിൽ കുടുങ്ങിയത്. ഇവരെല്ലാം പൂര്‍ണ സുരക്ഷിതരാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

വിദേശികളുമായും റിസോർട്ട് അധികൃതരുമായും മന്ത്രി ടെലിഫോണിൽ സംസാരിച്ചു. റോഡ് ശരിയാക്കാൻ സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ട്. തഹസിൽദാർ റിസോർട്ടിലെത്തി വിദേശികളുമായി സംസാരിച്ചു. റോഡ് നന്നാക്കിയാലുടൻ ഇവരെ റിസോർട്ടിൽ നിന്ന് മാറ്റും. ടൂറിസ്റ്റുകളുടെ സംരക്ഷണം വിനോദ സഞ്ചാര വകുപ്പിന്റെ ചുമതലയിലായിരിക്കുമെന്നും മന്ത്രി അറിയിച്ചു.

റിസോര്‍ട്ടിലേക്കുള്ള റോഡില്‍ മണ്ണിടിഞ്ഞ് തകര്‍ന്നത് കാരണമാണ് ഇവര്‍ കുടുങ്ങിയത്. വിദേശികള്‍ക്ക് യാതൊരു വിധ പ്രശ്‌നവുമില്ലെന്നും മന്ത്രി അറിയിച്ചു. സംഭവ വിവരം അറിഞ്ഞയുടന്‍ തന്നെ മന്ത്രി ഇവരെ ഫോണില്‍ വിളിച്ച് സ്ഥിതിഗതികള്‍ വിലിയിരുത്തിയിരുന്നു.

നിലവില്‍ അവര്‍ക്ക് സുരക്ഷാ പ്രശ്‌നങ്ങള്‍ ഇല്ലെന്നും അവിടത്തെ റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് മന്ത്രി മിലിട്ടിറിയുടെ സഹായം തേടിയതിനെ തുടര്‍ന്ന് മിലിട്ടിറി സംഘം അവിടേക്ക് തിരിച്ചിട്ടുണ്ട്.

ടൂറിസ്റ്റുകള്‍ക്ക് ഭക്ഷണമടക്കമുള്ള കാര്യങ്ങള്‍ സൗജന്യമായി നല്‍കാന്‍ മന്ത്രി റിസോര്‍ട്ട് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇടുക്കിയില്‍ ഉള്ള വിദേശികള്‍ അടക്കമുള്ള ടൂറിസറ്റുകളെ എത്രയും വേഗം ജില്ലക്ക് പുറത്തുള്ള സുരക്ഷാ കേന്ദ്രങ്ങളിലേക്ക് മാറ്റുവാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. ഇടുക്കിയില്‍ വിനോദ സഞ്ചാരം പൂര്‍മായും നിരോധിച്ചതായും ഏതെങ്കിലും ടൂറിസ്റ്റുകള്‍ക്കോ, ടൂറിസം കേന്ദ്രത്തിനോ,റിസോര്‍ട്ടുകള്‍ക്കോ എന്തെങ്കിലും പ്രശ്‌നം ഉണ്ടായാല്‍ ഉടന്‍ തന്നെ ജില്ലാ ഭരണകൂടത്തിനേയോ ടൂറിസം വകുപ്പിനേയോ അറിയിക്കുവാനും നിലവില്‍ പരിഭ്രാന്തിക്ക് കാരണമില്ലെന്നും മന്ത്രി അറിയിച്ചു.

ഇടുക്കിയിൽ മഴ തുടരുന്ന സാഹചര്യത്തിൽ റോഡുകൾ തകരാൻ സാധ്യതയുള്ളതിനാൽ മലയോര മേഖലയിലേക്കുള്ള വിനോദ സഞ്ചാരവും ചരക്കുവാഹന ഗതാഗതവും കലക്‌ടർ നിരോധിച്ചു.

കാലവർഷക്കെടുതിയിൽ അതീവജാഗ്രത വേണ്ട സാഹചര്യത്തിൽ വിനോദ സഞ്ചാരികളുടെ വാഹനവും ചരക്കുവാഹനങ്ങളും റോഡിലേക്കെത്തുന്നത്‌ ഉചിതമല്ലാത്തതിനാലാണ്‌ നിരോധനം ഏർപ്പെടുത്തുന്നതെന്ന്‌ കലക്‌ടർ ജീവൻ ബാബു അറിയിച്ചു. ദുരന്ത നിവാരണ നിയമം 2005 സെക്ഷൻ 34 പ്രകാരമാണ് നടപടി.