ജലനിരപ്പ് വീണ്ടും ഉയരുന്നു; ഇടുക്കി അണക്കെട്ട് ഉടന്‍ തുറന്നേക്കും

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. 2393.78 അടിയായി ഉയര്‍ന്ന ജലനിരപ്പ് രണ്ടടി കൂടി ഉയര്‍ന്നാല്‍ ഓറഞ്ച് അലര്‍ട്ട് ജാഗ്രതാനിര്‍ദേശം നല്‍കും. 2400 അടി പരമാവധി സംഭരണശേഷിയുള്ള അണക്കെട്ട് സ്ഥിതി ചെയ്യുന്ന ഇടുക്കി ജില്ലയുടെ പല ഭാഗങ്ങളില്‍ കനത്ത മഴയാണ് പെയ്യുന്നത്. തൊമ്മന്‍കുത്ത് വനത്തില്‍ മഴയെത്തുടര്‍ന്ന ഉരുള്‍പ്പൊട്ടി.


2400 അടി ജലനിരപ്പ് എത്തുന്നതിന് മുമ്പ് തന്നെ സംഭരണി തുറക്കാനാണ് തീരുമാനം. അതിനാല്‍ ഓറഞ്ച് അലര്‍ട്ട് നല്‍കുന്നതിനുപിന്നാലെ ജലനിരപ്പ് 2400 അടി എത്തുന്നതിനു മുന്‍പായി ഡാം തുറക്കാനാണ് തീരുമാനം. ഇടുക്കി ജലസംഭരണിയില്‍ വെള്ളം ഉയരുമ്പോള്‍ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയാണ് ജലനിരപ്പ് ക്രമീകരിക്കുന്നത്.

ഇതിനു മുന്‍പു ചെറുതോണി അണക്കെട്ടു തുറന്നതു 1992ല്‍ ആയിരുന്നു. വെള്ളം ഒഴുക്കുന്നതു ചെറുതോണി അണക്കെട്ടിലെ അഞ്ചു ഷട്ടറുകളുയര്‍ത്തിയാണ്. ചെറുതോണി പുഴയിലൂടെ പെരിയാറിലേക്കു വെള്ളമെത്തും.

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സംഭരണി തുറക്കുന്നത്.  നിറഞ്ഞ് നില്‍ക്കുന്ന അണക്കെട്ട് കാണുവാന്‍ ഇടുക്കി ഗെസ്റ്റ് ഹൗസ് പ്രദേശം, ഹില്‍വ്യൂ പാര്‍ക്ക്, നാരകക്കാനം മലനിരകള്‍, ഇടുക്കി ടൗണിനു മുകളിലെ മലനിരകള്‍, പൈനാവ് കേന്ദ്രീയ വിദ്യാലയ പരിസരം, പാല്‍ക്കുളമേട് എന്നിവിടങ്ങളില്‍ എത്തിയാല്ഡ മതി.

ശനി, ഞായര്‍ ദിവസങ്ങളിലും അവധി ദിവസങ്ങളിലും മാത്രമാണ് ഇടുക്കി അണക്കെട്ടിലേക്ക് സഞ്ചാരികള്‍ക്കു പ്രവേശനം. രാവിലെ എട്ടു മുതല്‍ അഞ്ചു വരെ. കുട്ടികള്‍ക്ക് 10 രൂപയും മുതിര്‍ന്നവര്‍ക്ക് 20 രൂപയുമാണു ഫീസ്.

ക്യാമറ, മൊബൈല്‍, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍, ബാഗുകള്‍, പ്ലാസ്റ്റിക് വസ്തുക്കള്‍ എന്നിവ കൊണ്ടുപോകാന്‍ അനുവദിക്കില്ല. പുറത്ത് ക്ലോക്ക് റൂമില്‍ സൂക്ഷിക്കാം. വാഹനങ്ങള്‍ പാര്‍ക്കു ചെയ്യാനും പ്രത്യേക സൗകര്യമുണ്ട്. അണക്കെട്ടിലൂടെ ബോട്ടിങ് നടത്താം. 20 പേര്‍ക്കു കയറാവുന്ന ബോട്ടാണുള്ളത്. ഒരാള്‍ക്ക് 135 രൂപയാണു നിരക്ക്.

ചെറുതോണി ടൗണിനു മുകളിലെയും തടിയമ്പാട്, മണിയാറന്‍കുടി, താന്നിക്കണ്ടം എന്നിവിടങ്ങളിലെയും ഉയര്‍ന്ന മലനിരകളില്‍ നിന്നാല്‍ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുന്നതു കാണാം.