നമ്പിക്കുളത്ത് ഇക്കോ ടൂറിസം പദ്ധതി വരുന്നു

ബാലുശ്ശേരി ടൂറിസം കോറിഡോര്‍ പദ്ധതിയുള്‍പ്പെടുന്ന നമ്പിക്കുളം ഇക്കോ ടൂറിസം പദ്ധതി യാഥാര്‍ത്യമാവുന്നു. 19ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കും.
കൂരാച്ചുണ്ട്, കോട്ടൂര്‍, പനങ്ങാട്ട് പഞ്ചായത്തുകള്‍ അതിര്‍ത്തി പങ്കിടുന്ന നമ്പിക്കുളം ഇക്കോ ടൂറിസത്തിനും സാഹസിക ടൂറിസത്തിന് അനുയോജ്യമായ ഇടമാണ്. പ്രകൃതിയെ സംരക്ഷിച്ചു കൊണ്ടുള്ള പ്രവര്‍ത്തനമാണ്   പദ്ധതിയുടെ പ്രധാന ലക്ഷ്യം.


സമുദ്ര നിരപ്പില്‍ നിന്നും 2100 അടി ഉയരത്തിലുള്ള നമ്പിക്കുളം ഹില്‍ടോപ്പില്‍ നിന്നുള്ള കാഴ്ച്ച മനോഹരമാണ്. കാപ്പാട് ബീച്ച്, വെള്ളിയാങ്കല്ല്, ധര്‍മടം തുരുത്ത്, വയനാടന്‍ മലനിരകള്‍, പെരുവണ്ണാമൂഴി ഡാം എന്നിവയുടെ പ്രകൃതിഭംഗി ആസ്വദിക്കാനാവും.

ടൂറിസം വികസനത്തിനായി പ്രദേശത്തെ 12 ഭൂവുടമകള്‍ ചേര്‍ന്ന് 2.52 ഏക്കര്‍ ഭൂമി ടൂറിസം വകുപ്പിന് കൈമാറി.2017 ജൂണില്‍ ഫണ്ട് അനുവദിച്ച പ്രവൃത്തിയുടെ നിര്‍മാണ ചുമതല കെല്ലിനാണ്. വ്യൂപോയിന്റ്, മരത്തിനുചുറ്റുമുള്ള ഇരിപ്പിടങ്ങള്‍, റെയിന്‍ഷെല്‍ട്ടര്‍, പാര്‍ക്കിങ് ഏരിയ, വാച്ച്ടവര്‍, സോളാര്‍ ലൈറ്റിങ്, ബയോ ശുചിമുറി, ഹാന്‍ഡ്‌റെയില്‍ ഫെന്‍സിങ് എന്നീ പ്രവൃത്തികളാണ് ആദ്യഘട്ടത്തില്‍ നടക്കുക.


ഒന്നരവര്‍ഷംകൊണ്ട് പണി പുര്‍ത്തീകരിക്കാനാണ് തീരുമാനം. പുരുഷന്‍ കടലുണ്ടി എംഎല്‍എയുടെ സ്വപ്‌നപദ്ധതിയാണ് കണയങ്കോട്   കക്കയം  വയലട ടൂറിസം മേഖലകള്‍ ചേര്‍ന്നുള്ള ബാലുശേരി ടൂറിസം കോറിഡോര്‍ പദ്ധതി.