സിഗ്നേച്ചര്‍ പാലം ഒക്ടോബറില്‍ തുറക്കും

യമുനാ നദിക്കു കുറുകെ പണിയുന്ന സിഗ്നേച്ചർ പാലം ഒക്ടോബറിൽ പൂർത്തിയാവും. ഡൽഹിയെയും ഗാസിയാബാദിനെയും കൂട്ടിയിണക്കുന്നതാണ് സിഗ്നേച്ചർ പാലം. 154 മീറ്റർ ഉയരത്തിലാണ് ഈ പാലം. നിലവിൽ വസീറാബാദ് പാലത്തിന്‍റെ വാഹനപ്പെരുപ്പം കുറയ്ക്കാനും സിഗ്നേച്ചർ പാലം സഹായിക്കും. വസീറാബാദ് റോഡിനെ യമുനയുടെ പശ്ചിമതീരം വഴി ഔട്ടർ റിങ് റോഡിൽ ബന്ധിപ്പിക്കുന്നതാണ് പാലം.

2010ൽ നിർമാണം തുടങ്ങിയ പാലം 2013ൽ പൂർത്തീകരിക്കേണ്ടതായിരുന്നു. എന്നാല്‍ പദ്ധതി അഞ്ചുവർഷം വൈകി. നിർമാണപ്രവർത്തനങ്ങൾ ഒക്ടോബറിൽ പൂർത്തിയാവുമെന്നു പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പറഞ്ഞു. നാലുമാസത്തിനുള്ളിൽ ഡൽഹിക്കാർക്കും വിനോദ സഞ്ചാരികൾക്കുമായി സിഗ്നേച്ചർ പാലം യാഥാർഥ്യമാവുമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ട്വിറ്ററിൽ കുറിച്ചു. നഗരത്തിന്‍റെ അഭിമാനമാണ് സിഗ്നേച്ചർ പാലമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഷീലാ ദീക്ഷിത് മുഖ്യമന്ത്രിയായിരിക്കെ 2004ൽ പ്രഖ്യാപിച്ചതാണ് പദ്ധതി. 2007ൽ മന്ത്രിസഭ അനുമതി നൽകി. 2010ലെ കോമൺവെൽത്ത് ഗെയിംസിനു മുമ്പായി തുറക്കണമെന്നു ലക്ഷ്യമിട്ടിരുന്നു. എന്നാൽ, 2011ലാണ് പദ്ധതിക്കു പാരിസ്ഥിതികാനുമതി ലഭിച്ചത്. 2013 ഡിസംബറിൽ തുറക്കാൻ ലക്ഷ്യമിട്ടെങ്കിലും അതും നടന്നില്ല. 2016ലും 2017ലും പൂർത്തിയാക്കണമെന്ന ലക്ഷ്യവും നിറവേറിയില്ല.