റാക് പൈതൃക ഗ്രാമം വിനോദ സഞ്ചാര കേന്ദ്രമാക്കുന്നു

റാസല്‍ഖൈമയിലെ ഉപേക്ഷിക്കപ്പെട്ട പൈതൃക ഗ്രാമം ജസറീത് അല്‍ ഹംറ വിനോദ സഞ്ചാര കേന്ദ്രമാക്കുന്നു.ജൂണ്‍ ആദ്യത്തോടെ 20 പൈതൃക ഭവനങ്ങളുടെ പുനരുദ്ധാരണം പൂര്‍ത്തിയാകും.
ആറ് മാസത്തിനകം വിവരങ്ങള്‍ നല്‍കാനുള്ള ബോര്‍ഡുകള്‍, കാര്‍ പാര്‍ക്കിങ് സംവിധാനങ്ങള്‍, ശുചിമുറി ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഒരുക്കും. 2023ഓടെ ഹോട്ടലും ഷോപ്പുകളും ആരംഭിക്കും.അല്‍ഐനില്‍ നടക്കുന്ന ആര്‍ക്കിയോളജി-18 സമ്മേളനത്തില്‍ പെങ്കടുക്കുന്ന പുരാവസ്തു ശാസ്ത്രജ്ഞരാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

54 ഹെക്ടറില്‍ വ്യാപിച്ച് കിടക്കുന്ന ഗ്രാമത്തില്‍ ഒരിക്കല്‍ പ്രാധാന വാണിജ്യ മത്സ്യബന്ധന പവിഴ ശേഖരണ പ്രദേശമായിരുന്നുവെന്ന് ഗ്രാമത്തിന്റെ പുനരുദ്ധാരണ പദ്ധതി മാനേജറും റാക് പുരാവസ്തു വകുപ്പ് ഡയറക്ടറുമായ അഹമദ് ഹിലാല്‍ പറഞ്ഞു. ഗ്രാമത്തില്‍ ഒരു കോട്ടയും 11 പള്ളികളും ഒരു സൂഖും ഉണ്ട്. പൈതൃക സമ്പുഷ്ടമാണ് അവിടുത്തെ കെട്ടിടങ്ങളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

2023ഓടെ മ്യൂസിയം, വസ്ത്രശാല, ചന്ത, ഹോട്ടല്‍ എന്നിവ തുറക്കും. പരമ്പരാഗത ഭക്ഷണം ലഭിക്കുന്ന റെസ്‌റ്റോറന്റുകളും ആരംഭിക്കും. തദ്ദേശീയ സ്‌കൂളുകളില്‍നിന്നുള്ള കുട്ടികള്‍ നിലവില്‍ ഇവിടെ സന്ദര്‍ശനം നടത്തുന്നതായും ഭാവിയില്‍ അവിടെ പൊതു പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

2000ത്തിലാണ് ഗ്രാമം പുനരുദ്ധരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 2015ല്‍ റാസല്‍ഖൈമയുടെയും അബൂദബിയുടെയും സഹകരണത്തോടെ പദ്ധതി തുടങ്ങി. ഏഴ് പുരാവസ്തു ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടെ 135 പേര്‍ എല്ലാ ദിവസവും അവിടെ ജോലി ചെയ്ത് വരുന്നു. പ്രദേശത്ത് നടത്തിയ ഖനനത്തില്‍ 35,000 മണ്‍പാത്രങ്ങള്‍ കണ്ടെടുത്തു. ഗ്രാമത്തിലെ കെട്ടിടങ്ങള്‍ നിര്‍മിച്ചിരിക്കുന്നത് പവിഴപ്പുറ്റ്, കല്ല്, കോണ്‍ക്രീറ്റ്, സ്റ്റീല്‍ എന്നിവ കൊണ്ടാണ്. ഇവയില്‍ മിക്കവയും തകരാറായതിനാല്‍ അതീവ ശ്രദ്ധയോടെ വേണം പുനരുദ്ധാരണമെന്ന് അഹ്മദ് ഹിലാല്‍ പറഞ്ഞു.

സആബി ഗോത്രമായിരുന്നു ജസീറത് അല്‍ ഹംറ ഗ്രാമത്തിലെ താമസക്കാരില്‍ ഭൂരിപക്ഷവും. 1960കളില്‍ ഇവര്‍ ഗ്രാമം ഉപേക്ഷിച്ച് പോവുകയായിരുന്നു. വസ്തുവകകള്‍ അന്ന് ജീവിച്ചിരുന്ന കുടുംബങ്ങളുടെ ഉടമസ്ഥതയില്‍ തന്നെയാണ് ഇപ്പോഴും. അവര്‍ക്ക് വേണ്ടി ഈ വീടുകള്‍ തങ്ങള്‍ പരിപാലിച്ച് വരികയാണെന്നും വസ്തുവകകള്‍ ഗ്രാമത്തില്‍ വസിച്ചിരുന്നവരുടേതായി തുടരുമെന്ന് റാക് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അഹ്മദ് ഹിലാല്‍ അറിയിച്ചു.