Kerala

ഗതാഗത നിയമ ലംഘനം; നാല് മാസം കൊണ്ട് റദ്ദാക്കിയത് 9577 ലൈസന്‍സ്

കേരളത്തില്‍ ഗതാഗത നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ നാല് മാസം കൊണ്ട് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കിയത് 9577 ലൈസന്‍സ്. ഈ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍വരെയുള്ള നാല് മാസത്തിനിടെ ഏറ്റവും കൂടുതല്‍ ലൈസന്‍സുകള്‍ റദ്ദാക്കിയത് വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ചെയ്തതിനായിരുന്നു. വാഹനമോടിക്കുന്നതിനിടെയുള്ള ഫോണ്‍വിളിയുടെ പേരില്‍ 777 പേരുടെ ലൈസന്‍സാണ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കിയത്. പരമാവധി ആറ് മാസം വരെ ലൈസന്‍സ് റദ്ദാക്കാന്‍.

മദ്യപിച്ച് വാഹനമോടിച്ചതിന്റെ പേരില്‍ 584 പേരുടെ ലൈസന്‍സ് റദ്ദ് ചെയ്തു. അമിതവേഗത്തിന്റെ പേരില്‍ 431 പേരുടെയും ലൈസന്‍സും അമിതഭാരം കയറ്റിയതിന് 177 പേരുടെയും സിഗ്‌നല്‍ തെറ്റിച്ചതിന് 53 പേരുടെയും ലൈസന്‍സുകളും നാല് മാസത്തിനിടെ കേരളത്തില്‍ റദ്ദാക്കിയതായി മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

എന്നാല്‍ 2017ലും 2018ലും ഏറ്റവുമധികം ലൈസന്‍സുകള്‍ റദ്ദാക്കിയത് മദ്യപിച്ചു വാഹനമോടിച്ചതിന്റെ പേരിലാണ്. 2017 ല്‍ 8548 പേര്‍ക്കും 2018 ല്‍ 11,612 പേര്‍ക്കും ഇക്കാരണത്താല്‍ ലൈസന്‍സ് നഷ്ടമായി. എന്നാല്‍ ഈ വര്‍ഷം അമിത വേഗവും അമിത ഭാരം കയറ്റിയുള്ള യാത്രയും വഴി ലൈസന്‍സ് നഷ്ടപ്പെട്ടവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായി. ഒരോ കുറ്റത്തിനും പല രീതിയിലാണ് ലൈസന്‍സ് റദ്ദ് ചെയ്യുക. നിയമലംഘനത്തിന്റെ തോതുസരിച്ചായിരിക്കും ഇത് നിശ്ചയിക്കുക. കുറഞ്ഞത് മൂന്ന് മാസത്തേക്കാണ് ലൈസന്‍സ് റദ്ദ് ചെയ്യുക.