Kerala

അറ്റകുറ്റപ്പണി: പാലാരിവട്ടം മേല്‍പ്പാലം ഒരു മാസത്തേക്ക് അടച്ചു

 

പാലാരിവട്ടം മേല്‍പ്പാലം അറ്റകുറ്റ പണികള്‍ക്കായി അടച്ചു. പാലത്തിന് ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പാലത്തിലൂടെയുള്ള ഗതാഗതം നിര്‍ത്തി വെയ്ക്കുന്നത്. അതേസമയം മേല്‍പ്പാലനിര്‍മ്മാണത്തില്‍ ഗുരുതര പിഴവ് ഉണ്ടായതാണ് രണ്ടര വര്‍ഷം കൊണ്ട് പാലത്തെ ബലക്ഷക്ഷയത്തിലേക്ക് നയിച്ചതെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഇന്നലെ രാത്രി മുതലാണ് പാലാരിവട്ടം മേല്‍പ്പാലം അറ്റകുറ്റപണികള്‍ക്കായി അടച്ചിട്ടത്. മുപ്പത് ദിവസം പാലത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിര്‍ത്തിവെച്ചാണ് പണികള്‍ നടക്കുന്നത്. 52 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച പാലത്തിന് രണ്ടര വര്‍ഷം മാത്രമാണ് പഴക്കമുള്ളത്. പാലം തുറന്ന് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ പാലത്തിലെ റോഡിലെ ടാറിളകി തുടങ്ങിയിരുന്നു. പാലത്തിന്റെ എക്‌സ്പാന്‍ഷന്‍ ജോയിന്റുകളുടെയും പാലത്തെ താങ്ങി നിര്‍ത്തുന്ന ബെയറിംഗുകളുടെയും നിര്‍മ്മാണത്തിലുണ്ടായ ഗുരിതരമായ വീഴ്ചയാണ് ബലക്ഷയത്തിലേക്ക് നയിച്ചതെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

നിര്‍മ്മാണ ചെലവ് കുറയ്ക്കാന്‍ കരാറുകാരും കമ്പനിയും ശ്രമിച്ചതാകാം ഇത്തരമൊരു അവസ്ഥയിലേക്ക് കാര്യങ്ങളെത്തിച്ചതെന്നും നിര്‍മാണ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നു. പാലത്തിന്റെ സുരക്ഷയെ കുറിച്ച് ഐഐടി മദ്രാസും പഠനം നടത്തിയിരുന്നു. നിലവില്‍ എക്‌സ്പാന്‍ഷന്‍ ജോയിന്റും ബെയറിംഗും പുനസ്ഥാപിക്കാനുള ശ്രമങ്ങളാണ് പ്രധാനമായും നടക്കുക. ഒപ്പം പാലത്തിലെ വിള്ളലുകളും നികത്തും. നിര്‍മാണം നടത്തിയ ആര്‍ഡിഎസ് കണ്‍സ്ട്രഷന്‍സിന് തന്നെയാണ് അറ്റകുറ്റപണികളുടെയും ചുമതല. സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് പണികള്‍ പൂര്‍ത്തിയാക്കി ജൂണ്‍ ഒന്നിന് പാലം തുറന്ന് നല്‍കാനാണ് തീരുമാനം.