Middle East

യു എ ഇയില്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ പുതിയ രീതി

യുഎഇയില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ലഭിക്കാന്‍ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കണമെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ്. കാലതാമസം ഒഴിവാക്കുന്നതിനാണ് നടപടി. അതേസമയം PIO കാര്‍ഡുകള്‍ സെപ്റ്റംബര്‍ 30 വരെ യാത്രാരേഖയായി ഉപയോഗിക്കാമെന്നും ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.

യുഎഇയില്‍ ഇനിമുതല്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകള്‍ ലഭിക്കണമെങ്കില്‍ ആദ്യം embassy.passportindia.gov.in എന്ന വെബ് സൈറ്റിലൂടെ അപേക്ഷ നല്‍കണം. തുടര്‍ന്ന് ഔട്‌സോഴ്‌സ് വിഭാഗമായ ബിഎല്‍എസ് കേന്ദ്രങ്ങളില്‍ അപേക്ഷകന്‍ നേരിട്ട് ഹാജരായി ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ വച്ച് ഒപ്പിട്ട് നല്‍കണം. കടലാസ് ജോലികള്‍ ഇല്ലാതാക്കുന്നതിനും പാസ്‌പോര്‍ട്ട് അനുവദിക്കുന്ന സമയം കുറയ്ക്കുന്നതിനുമാണ് പുതിയ നിബന്ധന നടപ്പിലാക്കുന്നതെന്ന് സ്ഥാനപതി നവ് ദീപ് സിങ് സുരി, കോണ്‍സല്‍ ജനറല്‍ വിപുല്‍ എന്നിവര്‍ പറഞ്ഞു.

ഇന്ത്യയില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധരാണ് ഓണ്‍ലൈന്‍ അപേക്ഷാ പദ്ധതിക്ക് പിന്നില്‍. ഇതുസംബന്ധമായ വിശദാംശങ്ങള്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് തങ്ങളുടെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 2,72,500 പാസ്‌പോര്‍ട്ടുകള്‍ ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങള്‍ അനുവദിച്ചിട്ടുണ്ട്. ഇതില്‍ 2,11,500 പാസ്‌പോര്‍ട്ടുകള്‍ കോണ്‍സുലേറ്റാണ് അനുവദിച്ചത്.

അതേസമയം പഴ്‌സന്‍സ് ഓഫ് ഇന്ത്യന്‍ ഒര്‍ജിന്‍ -പിഐഒ- കാര്‍ഡുകള്‍ സെപ്റ്റംബര്‍ 30 വരെ യാത്രാരേഖയായി ഉപയോഗിക്കാമെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ് വ്യക്തമാക്കി. ഇന്ത്യന്‍ വംശജരുടെ വിദേശ പാസ്‌പോര്‍ട്ടിനൊപ്പം പിഐഒ കാര്‍ഡും ഔദ്യോഗിക രേഖയായി കണക്കാക്കുമെന്ന് ഇന്ത്യാ ഗവണ്‍മെന്റിന്റെ ബ്യൂറോ ഓഫ് ഇമിഗ്രേഷനും അറിയച്ചിട്ടുണ്ട്. കൈകൊണ്ട് എഴുതിയ പിഐഒ കാര്‍ഡിന് രാജ്യാന്തര സിവില്‍ വ്യോമയാന സംഘടന നിരോധനം ഏര്‍പ്പെടുത്താത്ത സാഹചര്യത്തിലാണിത്.