Kerala

പരപ്പാര്‍ തടാകത്തിലെ ബോട്ടുകളുടെ ഡ്രൈ ഡോക്ക് പരിശോധന പൂര്‍ത്തിയായി

പരപ്പാര്‍ തടാകത്തിലെ ബോട്ടുകളുടെ ഡ്രൈ ഡോക്ക് പരിശോധന പൂര്‍ത്തിയായി. അടുത്തമാസം മുതല്‍ സഞ്ചാരികള്‍ക്കായി രണ്ട് ബോട്ടുകളും ഓടിത്തുടങ്ങും. തുറമുഖ വകുപ്പിന്റെ ചീഫ് സര്‍വയറും റജിസ്‌ട്രേഷന്‍ അതോറിറ്റി ഉദ്യോഗസ്ഥനുമാണ് ഇന്നലെ പരിശോധനയ്ക്കായി എത്തിയത്.

ക്രെയിനിന്റെ സഹായത്തോടെ കരയില്‍ കയറ്റിവച്ചിരുന്ന രണ്ട് ബോട്ടുകളുടേയും അടിവശവും മറ്റ് ഭാഗങ്ങളും പരിശോധന നടത്തി. ബോട്ടിനു കേടുപാടുകള്‍ ഇല്ലാത്തതിനാല്‍ അടിവശം ചായം പൂശിയ ശേഷം വെള്ളത്തില്‍ ഇറക്കിയുള്ള പണിക്ക് അനുമതിയും നല്‍കി. പണി പൂര്‍ത്തിയാക്കിയ ശേഷം ഓടുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് തുറമുഖ വകുപ്പ് നല്‍കും.ഫിറ്റ്‌നസിന്റെ കാലാവധി കഴിഞ്ഞതിനാല്‍ ശെന്തുരുണി, പാലരുവി എന്നീ ബോട്ടുകള്‍ സവാരി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.

പരപ്പാര്‍ തടാകത്തില്‍ സവാരി നടത്തുന്ന 3 ബോട്ടുകളില്‍ ഒന്നുമാത്രമാണ് ഇപ്പോള്‍ സഞ്ചാരികള്‍ക്കായി ഓടുന്നുളളൂ. വര്‍ഷാവര്‍ഷം ബോട്ടുകള്‍ക്ക് ഫിറ്റ്‌നസ് പരിശോധന നടത്തുമെങ്കിലും 3 വര്‍ഷം കൂടുമ്പോള്‍ കരയില്‍ കയറ്റിവച്ചുള്ള പരിശോധന നിര്‍ബന്ധമാണ്. ഡ്രൈഡോക്ക് എന്നാണ് ഈ പരിശോധനയ്ക്ക് പറയാറ്.നിലവില്‍ ഓടുന്ന ഉമയാര്‍ ബോട്ടും പരിശോധന നടത്തിയതോടെ 3 ബോട്ടും ഒരുമിച്ച് ഫിറ്റ്‌നസ് പൂര്‍ത്തിയാക്കി പരപ്പാറില്‍ സവാരി നടത്തും.