Kerala

വേനല്‍ രൂക്ഷമാകുന്നു; തേക്കടിയില്‍ ബോട്ട് സര്‍വീസ് നിയന്ത്രിച്ചേക്കും

വേനല്‍ കടുത്തതോടെ തേക്കടിയില്‍ ബോട്ട് സര്‍വീസ് നിയന്ത്രണത്തിനു സാധ്യത. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 114.05 അടിയിലേക്കു താഴ്ന്നിരിക്കുകയാണ്. വേനല്‍മഴ കാര്യമായി ലഭിക്കാത്തതും തമിഴ്‌നാട് അണക്കെട്ടില്‍നിന്ന് വെള്ളം കൊണ്ടുപോകുന്നതിനാലും ജലനിരപ്പ് ഇനിയും കുറയാനാണ് സാധ്യത.

സെക്കന്‍ഡില്‍ 170 ഘനയടി വെള്ളമാണ് ഇപ്പോള്‍ തമിഴ്‌നാട് കൊണ്ടുപോകുന്നത്. കഴിഞ്ഞ ദിവസം അണക്കെട്ടിന്റെ പരിസരങ്ങളില്‍ ചെറിയതോതില്‍ മഴ ലഭിച്ചിരുന്നു. ഇതിനാല്‍ ചെറിയ തോതില്‍ നീരൊഴുക്കുണ്ടായിരുന്നു. എന്നാല്‍, കടുത്ത ചൂടായതോടെ നീരൊഴുക്ക് പൂര്‍ണമായും നിലച്ചിരിക്കുകയാണ്.

ജലനിരപ്പ് ക്രമാതീതമായി കുറയുന്നതോടെ തേക്കടിയിലെ ബോട്ട് സര്‍വീസുകള്‍ നിയന്ത്രിക്കാനുള്ള നടപടികളെക്കുറിച്ച് വകുപ്പ് ഉദ്യോഗസ്ഥര്‍ ആലോചിക്കുന്നുണ്ട്. മുന്‍വര്‍ഷങ്ങളില്‍ ജലനിരപ്പ് 110 അടിയില്‍ താഴേയ്ക്ക് എത്തിയ സമയത്ത് ബോട്ടുകളില്‍ കയറ്റുന്ന സഞ്ചാരികളുടെ എണ്ണം കുറച്ച് വലിയ ബോട്ടുകളുടെ സര്‍വീസ് ഭാഗികമായി നിയന്ത്രിച്ചിരുന്നു. കൂടാതെ ഇപ്പോഴുള്ള ബോട്ട് ലാന്‍ഡിങ് ഒരു കിലോമീറ്ററോളം ഇറക്കി താത്കാലികമായ ലാന്‍ഡിങ് സംവിധാനമാണ് ഒരുക്കിയിരുന്നത്. 105 അടിക്കു താഴേയ്ക്ക് ജലനിരപ്പെത്തുന്നതോടെ ബോട്ട് സര്‍വീസ് നിര്‍ത്താനാണ് അധികൃതരുടെ നീക്കം.

വേനല്‍ ശക്തമാണെങ്കിലും ഇതൊക്കെ അവഗണിച്ച് ഒട്ടേറെ വിനോദസഞ്ചാരികളാണ് തേക്കടിയില്‍ ബോട്ടിങ്ങിനായി എത്തുന്നത്. ഉള്‍ക്കാടുകളില്‍ വെള്ളത്തിന്റെ ലഭ്യത കുറഞ്ഞതോടെ മൃഗങ്ങള്‍ കൂട്ടമായി വെള്ളം കുടിക്കാന്‍ നദി തീരത്തെത്തുന്നുണ്ട്. ഇതാണ് സഞ്ചാരികളെ തേക്കടിയിലേക്ക് ആകര്‍ഷിക്കുന്നത്.

മൃഗങ്ങളെ ഏറ്റവും കൂടുതല്‍ കാണാന്‍ സാധിക്കുന്ന രാവിലെ 7.30-നും വൈകീട്ട് 3.30-നുമുള്ള ബോട്ടിങ്ങിനാണ് ആവശ്യക്കാരേറെയുള്ളത്. കഴിഞ്ഞയാഴ്ച മുതല്‍ വനംവകുപ്പ് നടത്തുന്ന അഞ്ച് ഷെഡ്യൂള്‍ ബോട്ട് സര്‍വീസുകളിലും സഞ്ചാരികളുടെ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്.