Kerala

ക്ഷേത്ര കലകളുടെയും ആചാരാനുഷ്ഠാനങ്ങളുടെയും ബന്ധിപ്പിച്ച് കൊടുങ്ങല്ലൂരില്‍ ക്ഷേത്ര മ്യൂസിയം

തകര്‍ന്നടിഞ്ഞ ചരിത്ര സ്മാരകങ്ങളും ക്ഷേത്രങ്ങളും പഴമയും പാരമ്പര്യത്തനിമയും നഷ്ടപ്പെടാതെ സൂക്ഷിക്കുമെന്ന് ടൂറിസം മന്ത്രി പറഞ്ഞു. മുസിരിസ് പ്രോജക്ടിന്റെ ഭാഗമായ ക്ഷേത്ര മ്യൂസിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ചരിത്രപ്രധാനമായ കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തോടനുബന്ധിച്ചുള്ള ഊട്ടുപുരയും കച്ചേരിപ്പുരയും അനുബന്ധ കെട്ടിടങ്ങളും പുനരുദ്ധരിച്ച് സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് ഇതിന്റെ അടിസ്ഥാനത്തിലാണെന്ന് മന്ത്രി പറഞ്ഞു. ക്ഷേത്ര കലകളുടെയും ആചാരാനുഷ്ഠാനങ്ങളുടെയും മ്യൂസിയമാണ് കൊടുങ്ങല്ലൂരില്‍ സ്ഥാപിക്കുന്നത്. 3.96 കോടി രൂപ സര്‍ക്കാര്‍ വകയിരുത്തിയ ബൃഹത്തായ ഈ മ്യൂസിയം ദക്ഷിണേന്ത്യയില്‍ തന്നെ ഇത്തരത്തിലുള്ള ആദ്യത്തേതാണെന്നും മന്ത്രി പറഞ്ഞു.

പുനരുദ്ധാരണം അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കും പുരാവസ്തു നിയമങ്ങള്‍ക്കും അനുസൃതമായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവിലുള്ള പഴയ കെട്ടിടങ്ങള്‍ പൊളിച്ചു കളയാതെ പുനരുദ്ധാരണം നടത്തണമെന്ന നിര്‍ദ്ദേശമാണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. മ്യൂസിയം സ്ഥാപിക്കുന്ന സ്ഥലത്ത് ഒരു പുതിയ കെട്ടിടം ദേവസ്വം ബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരം നിര്‍മ്മിച്ചു കൊടുക്കും.

മുസിരിസ് ഹെറിറ്റേജ് പ്രോജക്ട് അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ബോട്ട് സവാരിക്കും പുരാതന ക്ഷേത്രങ്ങള്‍, പള്ളികള്‍, കോട്ടകള്‍ എന്നിവ സന്ദര്‍ശിക്കുന്നതിനുമായി നിരവധി വിനോദ സഞ്ചാരികള്‍ ദിവസവും ഇവിടെ വരുന്നുണ്ട്. ഈ പദ്ധതിയില്‍ ആലപ്പുഴ, തങ്കശേരി, പൊന്നാനി എന്നീ പൈതൃക പദ്ധതികള്‍ ലയിപ്പിച്ചുകഴിഞ്ഞു. ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം മുസിരിസ് പ്രോജക്ടിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 30 കോടി രൂപ കൊടുങ്ങല്ലൂര്‍ നിയമസഭാ മണ്ഡലത്തില്‍തന്നെ ചെലവാക്കിയിട്ടുണ്ട്. ആലപ്പുഴ പൈതൃക പദ്ധതിയില്‍ 43 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ക്കും അംഗീകാരം നല്‍കിക്കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു.

അഡ്വ.വി.ആര്‍ .സുനില്‍കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ കെആര്‍.ജൈത്രന്‍, കൊച്ചി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.ബി.മോഹനന്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി.

കൊടുങ്ങല്ലൂര്‍ വലിയ തമ്പുരാന്‍ രാമവര്‍മ്മ രാജ അനുഗ്രഹ പ്രഭാഷണം നടത്തി. ശോഭ ജോഷി, സി കെ രാമനാഥന്‍, ബിന്ദു പ്രദീപ്, ഡോ.ആശാലത, കൊച്ചി ദേവസ്വം ബോര്‍ഡ് അംഗങ്ങളായ എം കെ ശിവരാജന്‍, പ്രൊഫ.സി.എം മധു, ദേവസ്വം സെക്രട്ടറി വി.എ.ഷീജ, പി.കെ.ചന്ദ്രശേഖരന്‍, പി.പി.സുഭാഷ്, ശ്രീദേവി തിലകന്‍, രത്ന ശ്രീകുമാര്‍, ഇ.ജെ.ഹീര, ഇ.കെ. മനോജ്, എം.കെ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.