Kerala

സഞ്ചാരികള്‍ക്കായി മുഖം മുനുക്കി ചിറ്റാര്‍

ചിറ്റാറിന്റെ പ്രകൃതി സൗന്ദര്യത്തിലേക്ക് സഞ്ചാരികള്‍ക്ക് വഴിയൊരുങ്ങുന്നു. പഞ്ചായത്തിന്റെ ടൂറിസം സാധ്യതകളെപ്പറ്റി സ്പാരോ നേച്ചര്‍ കണ്‍സര്‍വേഷന്‍ തയാറാക്കിയ രൂപരേഖയാണ് സഞ്ചാരികള്‍ക്ക് പ്രതീക്ഷ നല്‍കുന്നത്. പരിസ്ഥിതിക്ക് ഒരു തരത്തിലുള്ള ആഘാതവും വരാതെ നടപ്പാക്കാന്‍ കഴിയുന്ന പദ്ധതിയുടെ രൂപരേഖ മന്ത്രി കെ. രാജുവിനു സമര്‍പ്പിച്ചു.


പദ്ധതി മേഖല

വനം വകുപ്പിന്റെ അധീനതയിലുള്ള കാരിക്കയം കുട്ടിവനം, ചതുരക്കള്ളി പാറ, കക്കാട്ടാറ്റില്‍ കാരിക്കയം പദ്ധതിയുടെ ജല സംഭരണ മേഖല തുടങ്ങിയ പ്രദേശങ്ങളെ ബന്ധിപ്പിച്ചാണ് പദ്ധതിക്കു രൂപം നല്‍കിയിരിക്കുന്നത്. കോന്നി ആനക്കൂട്, തണ്ണിത്തോട് അടവി കുട്ടവഞ്ചി, ആങ്ങമൂഴി കുട്ടവഞ്ചി, ഗവി, തേക്കടി തുടങ്ങിയ മേഖലകളെ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന ടൂറിസം പദ്ധതിയില്‍ ചിറ്റാര്‍ ടൂറിസം പദ്ധതിയേയും കൂടി ഉള്‍പ്പെടുത്താന്‍ കഴിയുംവിധമാണ് രൂപരേഖ തയാറിക്കിയിരിക്കുന്നത്.

കാരിക്കയം വനം

വടശേരിക്കര ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയിലാണ് കാരിക്കയം വനം. ചിറ്റാര്‍- വടശേരിക്കര റോഡിനോടു ചേര്‍ന്ന് കിടക്കുന്ന വനത്തിനു നൂറ് ഹെക്ടറോളം വിസ്തൃതിയുണ്ട്. ചെറു മൃഗങ്ങളും അപൂര്‍വയിനം പക്ഷികളും ചിത്ര ശലഭങ്ങളുമാണ് ഈ വനത്തിലുള്ളത്.

ചതുരക്കള്ളി പാറ

വനത്തിനോട് ചേര്‍ന്ന് തന്നെയാണ് ഐതീഹ്യപ്പെരുമയുള്ളതും വിസ്തൃതമായ ഗുഹയും അടങ്ങിയ ചതുരക്കള്ളി പാറ. ചതുരക്കള്ളി പാറയുടെ ഒരു ഭാഗത്ത് കക്കാട്ടാറാണ്. പാറയില്‍ നിന്നാല്‍ സൂര്യാസ്തമയവും കാണാം. പക്ഷി നിരീക്ഷണം, കുട്ടികളുടെ പാര്‍ക്ക്, ശലഭോദ്യാനം, ഔഷധ പാര്‍ക്ക്, കക്കാട്ടാറ്റില്‍ കുട്ടവഞ്ചി സവാരി- ബോട്ടിങ്, ഇക്കോ ഷോപ്പുകള്‍ തുടങ്ങിയവയും പദ്ധതി ലക്ഷ്യമിടുന്നുണ്ട്.