Kerala

വിമാനത്താവള സ്വകാര്യവത്കരണം ഗുണങ്ങളേറെ ടൂറിസം മേഖലയ്ക്ക്; തിരുവനന്തപുരം എയർപോർട്ട് യൂസേഴ്സ് കൺസൾട്ടേറ്റീവ് കമ്മിറ്റി ചെയർമാൻ രഘുചന്ദ്രന്‍

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് കിട്ടിയേക്കും. തിരുവനന്തപുരം അടക്കം അഞ്ച് വിമാനത്താവളങ്ങളുടെ സാമ്പത്തിക ലേലത്തില്‍ അദാനി ഗ്രൂപ്പാണ് ഏറ്റവും ഉയര്‍ന്ന തുക നിര്‍ദ്ദേശിച്ചത്. സംസ്ഥാന സര്‍ക്കാറിന് കീഴിലെ കെഎസ്‌ഐഡിസിക്ക് തിരുവനന്തപുരത്ത് രണ്ടാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ.

വിമാനത്താവളമേഖലയിലും അദാനി പിടിമുറക്കാന്‍ ഇറങ്ങിയതോടെ സംസ്ഥാന സര്‍ക്കാറിന്റെ പ്രതീക്ഷകള്‍ മങ്ങി. റൈറ്റ് ഓഫ് റഫ്യൂസല്‍ എന്ന നിലക്ക് കേന്ദ്രം നല്‍കിയ ആനുകൂല്യവും ഗുണം ചെയ്യില്ല. തിരുവനന്തപുരത്ത് രണ്ടാമത് എത്തിയ കെഎസ്‌ഐഡിസിയെക്കാള്‍ വന്‍ തുകയാണ് ഒന്നാമതുള്ള അദാനി നിര്‍ദ്ദേശിച്ചതെന്നാണ് വിവരം. പത്ത് ശതമാനം മാത്രമാണ് കൂടുതലെങ്കില്‍ രണ്ടാമതുള്ള കെഎസ്‌ഐഡിസിക്ക് കരാര്‍ കിട്ടുന്ന രീതിയിലായിരുന്നു കേന്ദ്ര ഇളവ്.

തിരുവനന്തപുരത്ത് മാത്രമല്ല മംഗലാപുരം, അഹമ്മദാബാദ്, ജയ്പൂര്‍,ലഖ്‌നൗ, മംഗലാപുരം എന്നിവടങ്ങളിലെ ലേലത്തിലും വന്‍ തുക നിര്‍ദ്ദേശിച്ച് അദാനി ഒന്നാമതാണ്. രേഖകളുടെ പരിശോധനക്ക് ശേഷം ഔദ്യോഗിക പ്രഖ്യാപനം വ്യാഴാഴ്ചയായിരിക്കും. വിഴിഞ്ഞം തുറമുഖ കരാര്‍ ലഭിച്ച അദാനിക്ക് വിമാനത്താവളത്തിന്റെ ചുമതല കൂടി കിട്ടുന്നത് ചരക്ക് നീക്കങ്ങള്‍ക്കടക്കം വലിയ നേട്ടമാകും.

അദാനി ഗ്രൂപ്പിന്റെ നേട്ടത്തിനെ സന്തോഷപ്പൂര്‍വം സ്വാഗതം ചെയ്യുന്നു എന്ന് തിരുവനന്തപുരം ട്രിവാൻഡ്രം ചേമ്പർ ഓഫ് കൊമേഴ്സ് ആന്റ് ഇൻഡസ്ട്രി പ്രസിഡന്റും, എയർപോർട്ട് യൂസേഴ്സ് കൺസൾട്ടേറ്റീവ് കമ്മിറ്റി ചെയർമാനുമായ രഘുചന്ദ്രന്‍ നായര്‍ ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു. സ്വകാര്യവത്കരണത്തിന്റെ ഭാഗമായി കൂടുതല്‍ അന്താരാഷ്ട്ര വിമാനങ്ങള്‍ വിമാനത്താവളത്തിലേക്ക് എത്തും എന്ന് പ്രതീക്ഷിക്കുന്നു. സഞ്ചാരികളുടെ വരവിന്റെ ഒഴുക്കിനനുസരിച്ച് ടിക്കറ്റ് ഇളവുകള്‍ പ്രഖ്യാപിക്കാന്‍ വിമാനക്കമ്പനികള്‍ നിര്‍ബന്ധിതരാകും ഇതു കാരണം കേരള ടൂറിസത്തിന് സംഭവിക്കാന്‍ പോകുന്ന നേട്ടം സ്വപ്‌നം കാണുന്നതിനുപ്പുറമാവും എന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.