Kerala

ബോഡിലോണ്‍ തേക്കിന്‍തോട്ടത്തിന് കവാടമൊരുക്കി പാലരുവി ഇക്കോ ടൂറിസം വകുപ്പ്

ആര്യങ്കാവ് പാലരുവി ഇക്കോടൂറിസം വികസനപദ്ധതിയുടെ ഭാഗമായി ബോഡിലോണിന്റെ പേരില്‍ കവാടം നിര്‍മിക്കുന്നു. ദേശീയപാതയോടുചേര്‍ന്ന് ബോഡിലോണ്‍ സ്ഥാപിച്ച തേക്കിന്‍തോട്ടത്തിലെ പ്രവേശനപാതയിലാണ് പ്രത്യേക കവാടം നിര്‍മിക്കുന്നത്.

തേക്കിന്‍തടികളുടെ മാതൃകയില്‍ സിമന്റുകൊണ്ടാണ് കവാടത്തിന്റെ തൂണുകള്‍ നിര്‍മിച്ചിട്ടുള്ളത്. കവാടത്തിനുപുറമേ ബോഡിലോണിന്റെ പേരിലുള്ള മണ്ഡപത്തിലേക്ക് കല്ലുകൊണ്ടുള്ള നടപ്പാതയും തയ്യാറാക്കിവരുന്നു. ദേശീയപാതവഴി എത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കുന്ന രീതിയിലാണ് നിര്‍മാണം. ബോഡിലോണ്‍ തേക്കിന്‍തോട്ടത്തിന്റെ പ്രസക്തി ചൂണ്ടിക്കാണിച്ച് മാതൃഭൂമി വാര്‍ത്ത പ്രസിധീകരിച്ചിരുന്നു.

1891-ല്‍ ലോകത്ത് ആദ്യമായി ആര്യങ്കാവ് പാലരുവിയിലാണ് തേക്കിന്‍ കമ്പുകള്‍ നട്ടുകിളിര്‍പ്പിച്ച തേക്കിന്‍തോട്ടമുള്ളത്. പാലരുവി കവാടത്തിനുസമീപം 134 തേക്കിന്‍ കമ്പുകളാണ് നട്ടത്. അന്ന് തിരുവിതാംകൂറില്‍ സ്‌പെഷ്യല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്ററായിരുന്നു ബോഡിലോണ്‍.

ഈ തേക്കിന്‍ തോട്ടത്തില്‍ അദ്ദേഹത്തിന്റെ ഓര്‍മയ്ക്കായി മുന്‍പുതന്നെ കല്‍മണ്ഡപവും ഒരുനൂറ്റാണ്ട് തികച്ചതിന്റെ ഓര്‍മയ്ക്കായി കല്ലില്‍ ബോഡിലോണിന്റെ പേരും സ്ഥാപിച്ചിട്ടുണ്ട്.