Kerala

മൈനസ് തണുപ്പില്‍ മൂന്നാര്‍; കൊളുക്ക് മലയടക്കം വിനോദസഞ്ചാരികളുടെ വന്‍ തിരക്ക്

തുടര്‍ച്ചയായ 19ാം ദിവസവും തണുത്തുറയുകയാണ് മൂന്നാര്‍. ചൊവ്വാഴ്ച രാവിലെ കണ്ണന്‍ദേവന്‍ കമ്പനിയുടെ ചെണ്ടുവാരയില്‍ തണുപ്പ് മൈനസ് നാലിലെത്തി. സൈലന്റുവാലി, ലക്ഷ്മി, സെവന്‍മല, ചൊക്കനാട് , മാട്ടുപ്പെട്ടി എന്നിവിടങ്ങളില്‍ മൈനസ് രണ്ടാണ് രേഖപ്പെടുത്തിയത്.

 

തുടര്‍ച്ചയായ മഞ്ഞുവീഴ്ചമൂലം 888 ഹെക്ടര്‍ സ്ഥത്തെ തെയില കൃഷി കരിഞ്ഞുണങ്ങി. 27.82 ലക്ഷം കിലോ ഗ്രാം ഗ്രീന്‍ ലീഫും, 7.09 ലക്ഷം ബ്ലാക്ക് ടീയും നശിച്ചിട്ടുണ്ട്. ജനുവരി മാസത്തോടെ എത്തിയ തണുപ്പ് നീണ്ടുപോകുന്നത് തെയില കന്പനികള്‍ക്ക് വന്‍ തിരിച്ചടിയാണ്. മൂന്നാറില്‍ തണുപ്പ് മൈനസില്‍ എത്തിയതോടെ മീശപ്പുലിമലയടക്കമുള്ള വിനോദ സഞ്ചാരമേഖലകളില്‍ സന്ദര്‍ശകരുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.

പ്രജനനകാലത്തോട് അനുബന്ധിച്ച് രാജമല അടച്ചെങ്കിലും വിനോദ സഞ്ചാരികളുടെ കടന്നുവരവില്‍ കുറവില്ലെന്ന് ടൂറിസം വകുപ്പും പറയുന്നു. രാവിലെ പത്ത് മണിവരെയും വൈകുന്നേരങ്ങളില്‍ 3 മണി കഴിഞ്ഞുമാണ് തണുപ്പ് ശക്തി പ്രാപിക്കുന്നത്. കബളിവസ്ത്രങ്ങള്‍ ധരിച്ചാണ് പ്രദേശവാസികളടക്കം ജോലിസ്ഥലങ്ങളില്‍ എത്തുന്നത്.