Destinations

ഗ്രിഫിനോ ടൗണ്‍; പോളണ്ടിലെ വടക്കോട്ട് വളഞ്ഞ മരങ്ങളുടെ നാട്

രണ്ടാം ലോകമഹായുദ്ധകാലത്ത് ജര്‍മന്‍ സൈന്യം തച്ചുതകര്‍ത്തതാണ് പോളണ്ടിലെ ഗ്രിഫിനോ ടൗണ്‍. അതിനോടു ചേര്‍ന്നുതന്നെ ഒരു വനപ്രദേശമുണ്ട്-ക്രൂക്ക്ഡ് ഫോറസ്റ്റ് എന്നാണിതിന് അധികൃതര്‍ നല്‍കിയിരിക്കുന്ന പേര്. പേരു സൂചിപ്പിക്കുന്നതു പോലെത്തന്നെ വളഞ്ഞ മരങ്ങളാണ് ഈ വനത്തിന്റെ പ്രത്യേകത. പക്ഷേ എല്ലാ മരങ്ങളിലുമില്ല, ഈ വനത്തിലെ 400 പൈന്‍ മരങ്ങളുടെ ഏറ്റവും താഴെയുള്ള തടിഭാഗമാണ് പുറത്തോട്ടു വളഞ്ഞരീതിയിലുള്ളത്. എല്ലാ വളവുകളും വടക്കോട്ടു തിരിഞ്ഞാണെന്ന പ്രത്യേകതയുമുണ്ട്

വടക്കുപടിഞ്ഞാറന്‍ പോളണ്ടിലെ പേരുകേട്ട ടൂറിസ്റ്റ് കേന്ദ്രം കൂടിയാണിത്. പക്ഷേ എന്തുകൊണ്ടാണ് ഈ മരങ്ങളിങ്ങനെ എന്നു വിനോദസഞ്ചാരികള്‍ ചോദിച്ചാല്‍ ആര്‍ക്കും ഉത്തരമുണ്ടാകില്ല. 90 ഡിഗ്രി വളവുമായി നിലനില്‍ക്കുന്ന മരങ്ങള്‍ നിറഞ്ഞ ഈ നിഗൂഢവനത്തിനു പിന്നിലെ സത്യാവസ്ഥ ആര്‍ക്കും അറിയില്ലെന്നതാണു സത്യം. ചില മരങ്ങളുടെ വളവ് പുറത്തേക്ക് മൂന്നു മുതല്‍ ഒന്‍പതു വരെ അടി നീളത്തിലാണ്. ഇതിന്റെ കാരണം പറയുന്ന എന്തെങ്കിലും തെളിവുകള്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ തന്നെ അത് നാസി അധിനിവേശത്തോടെ നശിപ്പിക്കപ്പെടുകയും ചെയ്തു. നിലവില്‍ സംരക്ഷിത വനപ്രദേശമാണിത്. പ്രാദേശിക ഭാഷയില്‍ Krzywy Las എന്നാണു പേര്.

തടി വളഞ്ഞ മരങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. പക്ഷേ ഇത്രയും കൃത്യമായി നിരനിരയായി നട്ടുപിടിച്ചെന്ന പോലുള്ള മരങ്ങളെ വേറെ എവിടെയും കാണാനാകില്ല. ഇതില്‍ ഏറ്റവും ഉയരത്തിലുള്ള പൈന്‍മരത്തിന് 50 അടി വരെ പൊക്കം കാണും. 1930കളില്‍ നട്ടുവളര്‍ത്തിയവയാണ് ഈ പൈന്‍മരങ്ങളെന്നാണു കരുതുന്നത്. ഏഴോ പത്തോ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ വളവ് പ്രത്യക്ഷപ്പെട്ടു. മരത്തിന്റെ ‘വളയ’ങ്ങളില്‍ നടത്തിയ പരിശോധനയാണ് ഇക്കാര്യത്തില്‍ വ്യക്തത വരുക്കിയത്. ജനിതകവൈകല്യമാണോ ഇതിനു കാരണമെന്നറിയാനുള്ള പരിശോധനയും നടന്നു. പക്ഷേ 400 മരങ്ങളില്‍ മാത്രമായി ഇത്തരമൊരു പ്രശ്‌നം എങ്ങനെ വരാനാണെന്ന ചോദ്യം അപ്പോഴും ബാക്കി.

കാനഡയില്‍ വളഞ്ഞുപുളഞ്ഞ് കെട്ടിപ്പുണര്‍ന്ന പോലെ മരത്തടിയുള്ള വൃക്ഷങ്ങളെക്കുറിച്ച് പഠിച്ചവര്‍ ക്രൂക്ക്ഡ് ഫോറസ്റ്റിനെപ്പറ്റിയും പഠിച്ചിരുന്നു. പക്ഷേ കൃത്യമായൊരു നിഗമനത്തിലെത്താനായില്ല. അന്തരീക്ഷത്തില്‍ നിന്നുള്ള ഏതെങ്കിലും തരം സ്വാധീനമാകാമെന്നാണ് അവരും പറയുന്നത്. ഏറ്റവും പ്രചാരത്തിലുള്ള സംശയം ഇതിന് കാരണക്കാരാകുന്നത് മഞ്ഞുവീഴ്ചയാണെന്നതാണ്. മഞ്ഞിന്റെ ഭാരം താങ്ങാനാകാതെ വളഞ്ഞു നില്‍ക്കുകയും ഒടുവില്‍ മഞ്ഞുരുകിപ്പോകുമ്പോള്‍ തിരികെ ഉയരത്തിലേക്ക് വളരാനാകാത്തതുമാണെന്നതാണ് ആ വാദം. പക്ഷേ ഈ 400 മരങ്ങളെയും ചുറ്റിയുള്ള മറ്റു മരങ്ങളില്‍ അത് സംഭവിക്കുന്നില്ലല്ലോ എന്ന ചോദ്യവും അവിടെ ഉയരുന്നു

ഫര്‍ണിച്ചറുകളും കപ്പല്‍ഭാഗങ്ങളുമെല്ലാം നിര്‍മിക്കാനായി കര്‍ഷകര്‍ തന്നെ കൃത്രിമവഴികളിലൂടെ മരങ്ങളെ വളച്ചതാണെന്ന വാദവുമുണ്ട്. പ്രദേശത്തിന് 50 മൈല്‍ മാറി കടലുമുണ്ട്. ഇത്തരത്തില്‍ മരങ്ങളുടെ രൂപം മാറ്റി ഫര്‍ണിച്ചറുകളുണ്ടാക്കുന്ന രീതി ഇപ്പോള്‍ത്തന്നെ ലോകത്തിന്റെ പല ഭാഗങ്ങളിലായുള്ളതുമാണ്. അതല്ല, കാട്ടിലേക്ക് ഇരച്ചുകയറിയ ജര്‍മന്‍ ടാങ്കുകള്‍ പൈന്‍ മരത്തൈകളിലൂടെ കയറിയിറങ്ങുകയും അത് വഴി വരള്‍ച്ച മുരടിച്ചു വളഞ്ഞു പോയതാണെന്ന വാദവുമുണ്ട്. അപ്പോഴും അത്രയും വലിയ കാട്ടില്‍ അത്രയും ചെറിയ ഭാഗത്തെ മരങ്ങളെ മാത്രം എങ്ങനെ തിരഞ്ഞുപിടിച്ച് ടാങ്കു കയറ്റി നശിപ്പിച്ചു എന്ന ചോദ്യവുമുയരുന്നു. എന്തായാലും നിഗൂഢതകളേറെ ഒളിപ്പിച്ചിരിക്കുന്ന ഈ കാട്ടിലേക്ക് ടൂറിസ്റ്റുകളുടെ ഒഴുക്കാണ്. ഇവിടെ വന്നു മടങ്ങുന്നവര്‍ തത്കാലത്തേക്ക് മരത്തിന്റെ വളവു സംബന്ധിച്ച് തങ്ങളുടേതായ നിഗമനങ്ങളുണ്ടാക്കി തൃപ്തിപ്പെടുന്നുവെന്നു മാത്രം.