Middle East

പുതുവര്‍ഷപിറവിയില്‍ ലോകത്തെ അമ്പരിപ്പിക്കാനൊരുങ്ങി ബുര്‍ജ് ഖലീഫ

പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ലോകം മുഴുവന്‍ വ്യത്യസ്ഥങ്ങളായുള്ള പരിപാടികളുമായി തയ്യാറായിരിക്കുമ്പോള്‍ എല്ലാവരേയും അമ്പരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് ദുബൈ
നഗരം. ദുബൈയിലെ ആഘോഷങ്ങളുടെ പ്രധാന പങ്കും വഹിക്കുന്നത് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയ്ക്കാണ്.

പുതുവര്‍ഷരാവിനെ അവിസ്മരണീയമാക്കാനുള്ള ഒരുക്കത്തിലാണ് ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ. കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്ന് പ്രകടനങ്ങളാണ് ബുര്‍ജ് ഖലീഫയിലെ ഇത്തവണത്തെ ഹൈലൈറ്റ്. കൂട്ടത്തില്‍ ലേസര്‍ ഷോയുമുണ്ടാകും. 10 ടണ്ണോളം കരിമരുന്ന് മാനത്ത് വര്‍ണ്ണക്കാഴ്ച്ചകള്‍ തീര്‍ക്കും. 685 സ്ഥാനങ്ങളിലാണ് വെടിക്കോപ്പുകള്‍ സ്ഥാാപിച്ചിരിക്കുന്നത്. നൂറിലേറെ വിദഗ്ധരുടെ ആറുമാസത്തെ മുന്നോരുക്കങ്ങളും രണ്ടു മാസത്തെ കഠിനപ്രയ്തനവും ദുബൈയുടെ ആകാശത്ത് പൂരക്കാഴ്ചകള്‍ തീര്‍ക്കും

പുതുവര്‍ഷപ്പിറവിയില്‍ ബുര്‍ജ് ഖലീഫയില്‍ തുടങ്ങുന്ന കരിമരുന്ന് പ്രകടനം മറ്റിടങ്ങളിലേക്കും വ്യാപിക്കും. 23 മിനുട്ടോളം നീണ്ട് നില്‍ക്കുന്ന വെടിക്കെട്ട് വിസ്മയം ആണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. പൂര്‍ണമായും റിമോട്ട് കണ്‍ട്രോളില്‍ നിയന്ത്രിക്കുന്ന കരിമരുന്ന പ്രകടനം ആസ്വദിക്കാന്‍ പത്തുലക്ഷത്തോളം വിദേശസഞ്ചാരികള്‍ ഡൗണ്‍ ടൗണിലേക്കൊഴുകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. കാഴ്ചകള്‍ ആസ്വദിക്കാന്‍ പ്രത്യേക വേദികളും ബുര്‍ജിന് ചുവട്ടില്‍ ഒരുക്കിയിട്ടുണ്ട്. പഴതുകളടച്ച സുരക്ഷയ്ക്കായി രണ്ടായിരം പോലീസുകാരെ ആഘോഷ നഗരിയില്‍ വിന്യസിക്കും.