Kerala

വസന്തോത്സവത്തിനൊരുങ്ങി അനന്തപുരി

 

വസന്തോത്സവത്തിന്റെ രണ്ടാം പതിപ്പ് ജനുവരി 11 മുതല്‍ 20 വരെ കനകക്കുന്നില്‍ നടക്കുമെന്ന് ദേവസ്വം-സഹകരണ-ടൂറിസം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കേരളത്തിന്റെ പ്രധാന ടൂറിസം ബ്രാന്‍ഡായി വസന്തോത്സവം മാറും.

പുതുവര്‍ഷം അനന്തപുരിക്ക് വസന്തോത്സവമാകുമെന്നും മന്ത്രി പറഞ്ഞു. കനകക്കുന്നില്‍ വസന്തോത്സവം ഫെസ്റ്റിവല്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൂര്‍ണമായും ഹരിതചട്ടം പാലിച്ചാകും വസന്തോത്സവം നടക്കുക. ലോക കേരളസഭയുമായി ബന്ധപ്പെട്ട് 2018ല്‍ നടത്തിയ വസന്തോത്സവത്തിന് വന്‍ സ്വീകാര്യത ലഭിച്ചിരുന്നു.

തുടര്‍ന്ന് മന്ത്രിയുടെ നേതൃത്വത്തില്‍ കോര്‍ കമ്മിറ്റി യോഗവും ചേര്‍ന്നു. വിനോദസഞ്ചാര വകുപ്പു സെക്രട്ടറി റാണി ജോര്‍ജ്, ഡയറക്ടര്‍ പി. ബാലകിരണ്‍, കെ.റ്റി.ഡി.സി എം.ഡി ആര്‍. രാഹുല്‍, ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എം.ഡി മോഹന്‍ലാല്‍, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ സെക്രട്ടറി ഡോ. എസ്. പ്രദീപ് കുമാര്‍, എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.