Kerala

പഴയ ഡീസല്‍ ഓട്ടോകള്‍ മൂന്ന് നഗരങ്ങളില്‍ നിരോധിക്കും

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ 15 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ ഓട്ടോറിക്ഷകള്‍ നിരോധിക്കുന്നു. വൈദ്യുതവാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. 2020 മാര്‍ച്ചിനകം ഇവ വൈദ്യുതിയിലേക്കോ സി.എന്‍.ജിയിലേക്കോ മാറണമെന്നാണ് നിര്‍ദേശം. അന്തരീക്ഷമലിനീകരണം കൂടുന്നത് ഒഴിവാക്കാനാണ് നടപടി.

സിറ്റി പെര്‍മിറ്റ് നിലനിര്‍ത്തണമെങ്കില്‍ ഉടമകള്‍ പുതിയ ഇ-റിക്ഷകള്‍ വാങ്ങുകയോ സി.എന്‍.ജി.യിലേക്ക് മാറുകയോ വേണം. പത്ത് ഇ-ഓട്ടോറിക്ഷാ നിര്‍മാതാക്കളുടെ മോഡലുകള്‍ക്ക് സംസ്ഥാന മോട്ടോര്‍വാഹനവകുപ്പിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സിന്റെ ഇ-റിക്ഷ ഉടന്‍ വിപണയിലെത്തും. വൈദ്യുതി ഓട്ടോറിക്ഷകള്‍ക്ക് നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള 30,000 രൂപ സബ്സിഡിക്കു പുറമേ നികുതി ഇളവും പരിഗണനയിലുണ്ട്.

2000-നു മുമ്പ് പെട്രോള്‍ ഓട്ടോറിക്ഷകളാണ് സംസ്ഥാനത്ത് പ്രചാരത്തിലുണ്ടായിരുന്നത്. ഇതിനു ശേഷമാണ് ഡീസല്‍ ഓട്ടോറിക്ഷകള്‍ വിപണി നേടിയത്. പരിസ്ഥിതി മലിനീകരണ നിയന്ത്രണ നിബന്ധനയുടെ ആദ്യഘട്ടത്തില്‍പ്പെട്ട ഭാരത് സ്റ്റേജ് 1, 2 വിഭാഗത്തില്‍പ്പെട്ട ഡീസല്‍ ഓട്ടോറിക്ഷകള്‍ക്കാണ് നിരോധനം ബാധകമാകുക. വാഹനങ്ങളുടെ പുകപരിശോധനാ സംവിധാനത്തിലെ അപര്യാപ്തത കാരണം വന്‍തോതില്‍ പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങള്‍ നിരത്തിലെത്തുന്നുണ്ട്. ഇത് തടയാനാണ് നിയന്ത്രണമേര്‍പ്പെടുത്തുന്നത്.

വൈദ്യുത വാഹനനയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം തിരുവനന്തപുരത്ത് 70,689-ഉം എറണാകുളത്ത് 58,271-ഉം കോഴിക്കോട്ട് 51,449-ഉം ഓട്ടോറിക്ഷകളാണുള്ളത്. ഇതില്‍ പകുതിയിലധികം ഡീസലില്‍ ഓടുന്നവയാണ്.

പ്രധാനനഗരങ്ങളിലെ അന്തരീക്ഷ മലിനീകരണ തോതുകുറയ്ക്കാന്‍ പാരമ്പരാഗത ഊര്‍ജം ഇന്ധനമാക്കിയ പൊതുവാഹനങ്ങള്‍ നിയന്ത്രിക്കുന്നതിലൂടെ കഴിയുമെന്ന് വൈദ്യുതി വാഹനനയത്തില്‍ പറയുന്നു. ആറുവര്‍ഷത്തിനുള്ളില്‍ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ പൂര്‍ണമായി വൈദ്യുതിയിലേക്കു മാറ്റും.