Kerala

സംസ്ഥാനത്തെ നാട്ടാനകളുടെ സെന്‍സസ് എടുക്കാനൊരുങ്ങി വനംവകുപ്പ്

സംസ്ഥാനത്തെ നാട്ടാനകളെ സംബന്ധിച്ച വിശദ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി വനംവകുപ്പ് നവംബര്‍ 22ന് സെന്‍സസ് നടത്തുന്നു. സുപ്രീം കോടതിയുടെ നവംബര്‍ ഒന്നിലെ വിധി ന്യായത്തിനെത്തുടര്‍ന്നാണ് തീരുമാനം. ഓരോ ജില്ലയിലുമുള്ള നാട്ടാനയുടെ എണ്ണത്തിനനുസരിച്ച് അനുപാതികമായ സംഘങ്ങളെ രൂപീകരിച്ച് നടത്തുന്ന സെന്‍സസ് ഒറ്റ ദിവസം കൊണ്ട് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.

വനം വകുപ്പ് ഉദ്യോഗസ്ഥര്‍, വെറ്റിനറി ഓഫീസര്‍മാര്‍, പൊതുജനങ്ങള്‍, സന്നദ്ധസംഘടനകള്‍ എന്നിവരുടെ സഹകരണത്തേടെ നടത്തുന്ന സെന്‍സസ് 22ന് രാവിലെ 8 മണിക്ക് ആരംഭിക്കും. വനംവകുപ്പിന്റെ സാമൂഹിക വനവല്‍ക്കരണ വിഭാഗം അസ്സിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരെ സെന്‍സസ് ഓഫിസര്‍മാരായും ബയോഡൈവേഴ്‌സിറ്റി സെല്ലിലെ അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററെ സംസ്ഥാനതലകോര്‍ഡിനേറ്റിംഗ് ഓഫീസറായും നിയമിച്ചിട്ടുണ്ട്.

ഓരോ ജില്ലയിലെയും ആനകളെ സംബന്ധിക്കുന്ന വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കും സന്നദ്ധസംഘടനകള്‍ക്കും, വിദ്യാര്‍ഥികള്‍ക്കും ജില്ലാതല സെന്‍സസ് ഓഫിസര്‍മാരെ അറിയിക്കാവുന്നതാണ്. ആനകളെ സംബന്ധിച്ച പൂര്‍ണവും, വ്യക്തവുമായ വിവരങ്ങള്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കേണ്ടതിനാല്‍ എല്ലാ ആന ഉടമകളും സെന്‍സസ് ടീമുമായി സഹകരിക്കണമെന്നും ഉതു സംബന്ധിച്ച് എല്ലാ രേഖകളും പരിശോധന സമയത്ത് ഹാജരാക്കണം എന്നും ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ അറിയിച്ചു.