News

മറക്കില്ല മലയാളിയെ; കേരളത്തെ സഹായിക്കാന്‍ യുഎഇയും ഒമാനും

യുഎഇയുടെ വിജയഗാഥയ്ക്ക് പിന്നില്‍ കേരളീയരുടെ പരിശ്രമമുണ്ട്.ആ കേരളം കനത്ത പ്രളയത്തിലൂടെ കടന്നു പോവുകയാണ്. -യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മൊഹമ്മദ്‌ ബിന്‍ റാഷിദ് അല്‍ മഖ്തൂമിന്റെ ട്വീറ്റ് ആണിത്. ട്വീറ്റ് ഇങ്ങനെ;

സഹോദരീ സഹോദരൻമാരെ, ഇന്ത്യയിലെ കേരള സംസ്ഥാനം കനത്ത പ്രളയത്തിലൂടെ കടന്നുപോവുകയാണ്. നൂറ്റാണ്ടിലെ ഏറ്റവും മാരകമായ പ്രളയമാണിത്. നൂറുകണക്കിനാളുകൾ മരിച്ചു, ആയിരക്കണക്കിനാളുകൾ ഭവന രഹിതരായി. ഈദ് അൽ അദ്ഹയുടെ മുന്നോടിയായി, ഇന്ത്യയിലെ സഹോദരങ്ങൾക്ക് സഹായ ഹസ്തം നീട്ടാൻ മറക്കരുത്.

ദുരിത ബാധിതരെ സഹായിക്കാൻ യു എ ഇ യും ഇന്ത്യൻ സമൂഹവും ഒരുമിച്ചു പ്രവർത്തിക്കും. അടിയന്തര സഹായം നൽകാൻ ഞങ്ങൾ ഒരു കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.
ഈ സംരംഭത്തിലേക്ക് ഉദാരമായി സംഭാവനചെയ്യാൻ ഏവരോടും ഞങ്ങൾ അഭ്യർഥിക്കുന്നു. യു എ ഇയുടെ വിജയത്തിന് കേരള ജനത എക്കാലവും ഉണ്ടായിരുന്നു. പ്രളയ ബാധിതരെ പിന്തുണക്കാനും
സഹായിക്കാനും നമുക്ക് പ്രത്യേക ഉത്തരവാദിത്വമുണ്ട്. വിശേഷിച്ച് ഈദ് അൽ അദ്ഹയുടെ പരിശുദ്ധവും അനുഗ്രഹീതവുമായ ഈ സന്ദർഭത്തിൽ.

അറബിയിലും ഇംഗ്ലീഷിലും മലയാളത്തിലും ദുബായ് ഭരണാധികാരി കേരളത്തെ സഹായിക്കാന്‍ അഭ്യര്‍ത്ഥന നടത്തിയിട്ടുണ്ട്. ബക്രീദ് വേളയില്‍ സഹായിക്കാന്‍ അഭ്യര്‍ഥിച്ച ദുബായ് ഷേഖ് ഇത് സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പ്രത്യേക സമിതിയും രൂപീകരിച്ചു.

മഴക്കെടുതിയിൽ വലയുന്ന കേരളത്തിന് ഷാർജ ഭരണാധികാരി ശൈഖ്​ ഡോ. സുൽത്താൻ ബിൻ മുഹമ്മദ്​ അൽ ഖാസിമി നാലു കോടി രൂപ സഹായം നൽകും. ആദ്യഘട്ടമായാണ് ഈ സഹായം നൽകുക. യുഎഇ റെഡ് ക്രസന്‍റ് വഴി കേരളത്തിൽ വൻതോതിൽ ജീവകാരുണ്യ പ്രവര്‍ത്തനം നടത്താനും നിര്‍ദേശിച്ചു .

ദുരിതാശ്വാസ സാമഗ്രികളുമായി മസ്കത്തില്‍ നിന്നും പ്രത്യേക വിമാനം തിരുവനന്തപുരത്തേക്ക് തിരിക്കുമെന്ന് ഒമാന്‍ ഭരണാധികാരി ഖബൂസ് ബിന്‍ സയദ് അല്‍ സയദ് അറിയിച്ചു. കുടിവെള്ളം, അവശ്യ സാധനങ്ങള്‍ എന്നിവ വിമാനതിലുണ്ടാകുമെന്നും ഒമാന്‍ സുല്‍ത്താന്‍ പറഞ്ഞു.