ഇടമലയാർ തുറക്കുന്നു; ജാഗ്രതാ നിർദേശം. പെരിയാറിൽ ജലനിരപ്പുയരും

ഇടമലയാർ അണക്കെട്ട് നാളെ രാവിലെ എട്ടു മണിക്ക് തുറക്കാൻ കെഎസ്ഇബി തീരുമാനിച്ചു. ഒരുമണിക്കൂറോളമാണ് തുറക്കുക. റെഡ് അലർട്ട് പ്രഖ്യാപിച്ചു. അണക്കെട്ട് തുറക്കുന്നതിനെ തുടര്‍ന്ന് പെരിയാറിലെ ജലനിരപ്പ് ഒന്നരമീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കേരളാ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പു നൽകി.

164 ഘനനീറ്റര്‍ വെള്ളമാണ് അണക്കെട്ടില്‍ നിന്ന് പുറത്തുകളയുക. 168.2 മീറ്ററാണ്‌ ഇപ്പോഴത്തെ ജലനിരപ്പ്. 169 മീറ്ററാണ് പരമാവധി സംഭരണ ശേഷി. അഞ്ചുമുതല്‍ ആറുമണിക്കൂര്‍ കൊണ്ട് അണക്കെട്ടില്‍ നിന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളം ആലുവയിലെത്തുമെന്നാണ് അനുമാനം. 2013 ലാണ് ഇതിന് മുമ്പ് ഇടമലയാര്‍ അണക്കെട്ട് തുറന്നത്. 900 ഘനമീറ്റര്‍ വെള്ളമാണ് അന്ന് തുറന്നുവിട്ടത്.

കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, ഇടുക്കി, കോട്ടയം, തിരുവനന്തപുരം, വയനാട് ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. രണ്ടുദിവസം കൂടി മഴ തുടരുമെന്നാണ് പ്രവചനം. കണ്ണൂരില്‍ അഞ്ചിടത്ത് ഉരുള്‍പൊട്ടി. മുക്കം – കക്കാടംപൊയില്‍ റോഡില്‍ മണ്ണിടിഞ്ഞു, പീച്ചി, മലങ്കര, ബാണാസുരസാഗര്‍, മലമ്പുഴ ഡാമുകളുടെ ഷട്ടർ കൂടുതൽ ഉയർത്തി. വയനാട് ജില്ലയില്‍ കഴിഞ്ഞ 12 മണിക്കൂറായി നിലയ്ക്കാത്ത മഴയാണ്.