ആളിനേക്കാൾ വലിയ മീൻ,രുചിയിലും കേമൻ. കോതമംഗലത്തെ ഭീമൻ മത്സ്യം വളർന്നത് വൻകര കടന്ന്

ആളിനേക്കാൾ വലിയ മീൻ. വളർന്നു വലുതായത് വൻകരകൾ കടന്ന് . കോതമംഗലത്തെ ഭീമൻ മത്സ്യം ജനങ്ങൾക്ക് വിസ്മയക്കാഴ്ചയായി. 100 കിലോയിലേറെ തൂക്കവും 6.75 അടി നീളവുമുണ്ട് ഈ വമ്പൻ മീനിന്. പോത്താനിക്കാട്ട് ജോർജ് ആന്റണിയുടെ നാടുകാണിയിലുള്ള ഫാമിലാണ് ഇതിനെ വളർത്തിയത്. ആമസോൺ ജലാശയത്തിൽ കാണുന്ന ‘അരാപൈമ ജിജാസ്’ മത്സ്യമാണിത്. ഏഴു വർഷം മുമ്പ് തൃശ്ശൂർ സ്വദേശിയിൽനിന്ന് ആന്റണി വാങ്ങിയതാണ്. നാടുകാണിയിലെ ഫാം കുളത്തിലാണ് മീനിനെ വളർത്തിയത്.

മത്തിയാണ് വമ്പൻ മീനിന്റെ ഇഷ്ട ആഹാരം. ദിവസേന രണ്ടു കിലോ മത്തിയാണ് മീനിന്റെ ഭക്ഷണം. വളരെ ഇണക്കമുള്ളതാണ് മീൻ. തല ഭാഗം ഇരുണ്ട നിറവും ഉടൽ ചുവപ്പ് കലർന്നതുമായ മനോഹരമായ മത്സ്യമാണ്. വളർത്തിയിരുന്ന കുളം പോരാതെ വന്നപ്പോൾ മറ്റൊരാൾക്ക് വിറ്റിരുന്നു. ഫൈബറിൽ തീർത്ത പ്രത്യേക ടാങ്കിൽ മിനിലോറിയിൽ കൊണ്ടു പോകുന്നതിനിടെ മീൻ ചത്തുപോയി. ടാങ്കിൽ ഒതുങ്ങാതെ വന്നതാണ് കാരണമെന്ന് ആന്റണി പറഞ്ഞു.

മീനിന് കുളം പോരാതെ വന്നപ്പോൾ ഭൂതത്താൻകെട്ടിലെ പെരിയാർവാലി വൃഷ്ടിപ്രദേശത്ത് പ്രത്യേകം സംരക്ഷിക്കുന്നതിനുള്ള തയ്യാറെടുപ്പിനിടെ സമീപത്തെ കലുങ്ക് ഇടിഞ്ഞതോടെയാണ് കാര്യങ്ങൾ നടക്കാതെ പോയത്. മീൻകുഞ്ഞിനു തന്നെ വില 5,000 രൂപയാണ്. അരാപൈമയുടെ ഇറച്ചി സ്വാദിഷ്ടമാണെന്ന് ആന്റണി പറഞ്ഞു.

വിദേശ മാർക്കറ്റുകളിൽ വലിയ വിലയുള്ളതാണ് അരാപൈമയുടെ തുകൽ. വിലപിടിപ്പുള്ള ബെൽറ്റും ചെരിപ്പുമെല്ലാം നിർമിക്കാൻ ഈ മത്സ്യത്തിന്റെ തുകൽ ഉപയോഗിക്കുന്നു. പത്ത് അടി നീളത്തിൽ വരെ ഈ മത്സ്യം വളരും. 200 കിലോ വരെ ഭാരം വയ്ക്കുമെന്നും ആന്റണി പറഞ്ഞു.