Middle East

ഒമാനില്‍ ടൂറിസ്റ്റ് വിസ നടപടികള്‍ ലളിതമാക്കി

ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്കു വിസ ലഭിക്കുന്നതിനുള്ള നടപടികള്‍ കൂടുതല്‍ ലളിതമാക്കിയതായി റോയല്‍ ഒമാന്‍ പോലീസ്. ടൂറിസ്റ്റു വിസയുടെ ഫീസ് കുറച്ചതായും ഓണ്‍ലൈന്‍ വിസ സംവിധാനം നടപ്പാക്കിയതായും ഇന്‍സ്‌പെക്ടര്‍ ജനറല്‍ഹുസൈന്‍ ബിന്‍ മുഹ്സിന്‍ അല്‍ ശുറൈഖി പറഞ്ഞു.

ടൂറിസം രംഗത്ത് രാജ്യത്തു വളര്‍ന്നു വരുന്ന സാധ്യതകള്‍ കണക്കിലെടുത്താണ് വിനോദ സഞ്ചാര മന്ത്രാലയത്തിന്റെയും റോയല്‍ ഒമാന്‍ പോലീസിന്റെയും സംയുക്തമായ ഈ നീക്കം.

വിനോദ സഞ്ചാരികള്‍ക്കു രണ്ടുതരം ടൂറിസ്റ്റു വിസകളാണ് നിലവില്‍ വന്നിരിക്കുന്നത്. പത്ത് ദിവസം, ഒരു മാസം എന്നിങ്ങനെയാണ് അനുവദിച്ചിരിക്കുന്ന പുതിയ വിസയുടെ കലാവധികള്‍. നിയമ പരിഷ്‌കരണം സംബന്ധിച്ച് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഹുസൈന്‍ ബിന്‍ മുഹ്സിന്‍ അള്‍ ശുറൈഖി വിജ്ഞാപനം പുറത്തിറക്കി.

അഞ്ച് ഒമാനി റിയാലിന് (887 രൂപ) പത്ത് ദിവസം രാജ്യത്ത് തങ്ങാനുള്ള ടൂറിസ്റ്റ് വിസ ലഭിക്കും. മുന്‍പ് കുറഞ്ഞത് മുപ്പതു ദിവസത്തെ വിസയാണ് ഉണ്ടായിരുന്നത്. അതിനു ഇരുപതു ഒമാനി റിയല്‍ (3,550 രൂപ) ആയിരുന്നു നിരക്ക്. പുതിയ പരിഷ്‌കരണമനുസരിച്ച് മുപ്പതുദിവസം കാലാവധിയുള്ള വിസയ്ക്ക് 20 ഒമാനി റിയാലാണ് നിരക്ക്.

സ്പോണ്‍സര്‍മാരില്ലാതെ, ഓണ്‍ലൈനിലൂടെ ഇലക്ട്രോണിക് – വിസ ഉപയോഗപ്പെടുത്തി ഒമാനിലേക്ക് വരാന്‍ സാധിക്കുന്നവരുടെ പട്ടികയില്‍ കൂടുതല്‍ രാഷ്ട്രങ്ങളെ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. റോയല്‍ ഒമാന്‍ പോലീസിന്റെ വെബ്സൈറ്റ് വഴിയാണ് വിസയ്ക്ക് അപേക്ഷിക്കേണ്ട്. പുതിയ പരിഷ്‌കരണങ്ങള്‍ ഈ മാസം 14 മുതല്‍ പ്രാബല്യത്തില്‍ വന്നതായി റോയല്‍ ഒമാന്‍ പോലീസ് അധികൃതര്‍ വ്യക്തമാക്കി