News

യാത്രക്കാര്‍ക്ക് യൂസര്‍ ഫീയില്‍ ഇളവ് നല്‍കി എയര്‍പോര്‍ട്ട് അതോറിറ്റി

രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാര്‍ നല്‍കേണ്ട യൂസര്‍ ഡവലപ്‌മെന്റ് ഫീസില്‍ (യുഡിഎഫ്) 74% ഇളവ് നല്‍കാന്‍ എയര്‍പോര്‍ട് ഇക്കണോമിക് റഗുലേറ്ററി അതോറിറ്റി (എഇആര്‍എ) ശുപാര്‍ശ.

നിലവില്‍ രാജ്യാന്തര റൂട്ടില്‍ 1226 രൂപയും ആഭ്യന്തര റൂട്ടില്‍ 306 രൂപയുമാണ് യാത്രക്കാരന്‍ യുഡിഎഫ് ആയി നല്‍കേണ്ടത്. റഗുലേറ്ററി അതോറിറ്റി നിര്‍ദേശം നടപ്പായാല്‍ ഇവ യഥാക്രമം 316 രൂപയും 79 രൂപയുമായി കുറയും.

ബെംഗളൂരുവില്‍നിന്നുള്ള ആഭ്യന്തര-രാജ്യാന്തര വിമാന നിരക്കും ഇതനുസരിച്ചു കുറയും. ഓഹരി ഉടമകളും വിവിധ വിമാനക്കമ്പനികളും അനുമതി നല്‍കിയാല്‍ 2020 മാര്‍ച്ച് 31 വരെ ബെംഗളൂരുവില്‍നിന്നു കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാനാകും.

ഇക്കാര്യത്തില്‍ 18നു ചേരുന്ന യോഗത്തില്‍ അന്തിമ തീരുമാനമെടുക്കും. വിമാനത്താവളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് യുഡിഎഫ് കുറയ്ക്കാന്‍ ശുപാര്‍ശ ചെയ്യുന്നത്. ഇതിനു മുന്‍പ് 2015ല്‍ ആണ് ഫീസ് പുതുക്കിയത്.

2021നു ശേഷം ഫീസ് കൂടുമെന്നും അധികൃതര്‍ സൂചന നല്‍കി. രണ്ടാം ടെര്‍മിനല്‍ പൂര്‍ത്തിയാകുന്നതിനൊപ്പം വിമാനത്താവളത്തിലേക്കു നമ്മ മെട്രോ ട്രെയിന്‍ സര്‍വീസ് തുടങ്ങുമെന്നതാണ് കാരണം. അതേസമയം വിമാനത്താവളത്തിലേക്കു മെട്രോ ട്രെയിന്‍ ഓടിത്തുടങ്ങാതെ യാത്രക്കാരില്‍നിന്ന് ഇതിനുള്ള യുഡിഎഫ് വാങ്ങാനാകില്ലെന്നും എഇആര്‍എ വ്യക്തമാക്കിയിട്ടുണ്ട്.