News

കെഎസ്ആർടിസി ഇലക്ട്രിക് ബസ് 18 മുതൽ തലസ്ഥാനത്ത്

കെഎസ്ആർടിസിയുടെ ഇലക്ട്രിക് ബസ് സര്‍വീസ് ഈ മാസം 18 മുതൽ ആരംഭിക്കും. തിരുവനന്തപുരം നഗരത്തിൽ പരീക്ഷണാടിസ്ഥാനത്തില്‍ 15 ദിവസത്തേക്കാണ് ബസ്സോടുക. 40 പുഷ് ബാക്ക് സീറ്റുകളോടു കൂടിയ ബസിൽ സിസിടിവി ക്യാമറ, ജിപിഎസ്, വിനോദ സംവിധാനങ്ങൾ തുടങ്ങിയ സൗകര്യങ്ങളും ഉണ്ട്.

കർണാടക, ആന്ധ്ര, ഹിമാചൽപ്രദേശ്, മഹാരാഷ്ട്ര, തെലുങ്കാന എന്നിവിടങ്ങളിൽ സർവീസ് നടത്തുന്ന ഗോൾഡ് സ്റ്റോണ്‍ ഇൻഫ്രാടെക് ലിമിറ്റഡ് എന്ന കമ്പനിയാണ് തലസ്ഥാനത്തും പരീക്ഷണ സർവീസ് നടത്തുക. ഇതു വിജയിക്കുകയാണെങ്കിൽ സംസ്ഥാനത്തു മുന്നൂറോളം വൈദ്യുത ബസുകൾ സർവീസിനിറക്കാനാണ് കെഎസ്ആർടിസി ആലോചിക്കുന്നത്.

വില കൂടുതലായതിനാൽ നേരിട്ടു ബസ് വാങ്ങുന്നതിനു പകരം ഇലക്ട്രിക് ബസുകൾ വാടകയ്ക്കെടുത്ത് ഓടിക്കാൻ കെഎസ്ആർടിസി നേരത്തേ തീരുമാനിച്ചിരുന്നു. കിലോമീറ്റർ നിരക്കിൽ വാടകയും വൈദ്യുതിയും കണ്ടക്ടറെയും കെഎസ്ആർടിസി നൽകും. ബസിന്‍റെ മുതൽമുടക്കും അറ്റകുറ്റപ്പണിയും ഡ്രൈവറും ഉൾപ്പെടെയുള്ളവ കരാർ ഏറ്റെടുക്കുന്ന കമ്പനിയാണു വഹിക്കേണ്ടത്. 1.5 കോടി മുതലാണ് ഇ–ബസുകളുടെ വില. ഒരു ചാർജിങ്ങിൽ 150 കിലോമീറ്റർ വരെ ഓടാവുന്ന ബസുകളാണു നിലവിൽ സർവീസ് നടത്തുക.