Special

മദ്യക്കുപ്പികള്‍ കൊണ്ടൊരു ബുദ്ധക്ഷേത്രം

തായ്‌ലാന്‍ഡിലെ വാറ്റ് പാ മഹാ ചേദി ക്യൂ ക്ഷേത്രം മറ്റു ക്ഷേത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് 10 ലക്ഷത്തിലേറെ ബിയര്‍ ബോട്ടിലുകള്‍ കൊണ്ടാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. വന്യതയുടെ നടുവിലുള്ള ചില്ലുക്ഷേത്രം എന്നാണ് തായ് ഭാഷയില്‍ ക്ഷേത്രത്തിന്റെ അര്‍ത്ഥം.

മദ്യക്കുപ്പികള്‍ക്കൊണ്ടൊരു ക്ഷേത്രമോ എന്നാണ് ആദ്യം കേള്‍ക്കുന്നവര്‍ ചോദിക്കുന്ന ചോദ്യം. ഏതാണ്ട് മുപ്പത് വര്‍ഷങ്ങള്‍ക്ക് കടലില്‍ തള്ളപ്പെടുന്ന മദ്യക്കുപ്പികള്‍ വലിയ മാലിന്യഭീഷണി ഉയര്‍ത്തിയപ്പോഴാണ് സമീപം സ്ഥിതി ചെയ്യുന്ന മഠത്തിലെ ബുദ്ധസന്യാസികള്‍ വ്യത്യസ്തമായ ഈ ആശയം മുന്നോട്ടുവച്ചത്.

വലിച്ചെറിയുന്ന കുപ്പികള്‍ കൊണ്ടൊരു ക്ഷേത്രം പണിയുക. അങ്ങനെ അവര്‍ പണി തുടങ്ങി. തൂണുകളും കൈവരികളും നിലവും മേല്‍ക്കൂരയും എല്ലാം ബിയര്‍ കുപ്പികള്‍ കൊണ്ട് കലാപരമായി നിര്‍മിച്ചതാണ്.

പ്രാദേശികമായി ലഭിക്കുന്ന ചാങ് എന്ന ബിയറിന്റെയും ആഗോള ബ്രാന്‍ഡായ ഹെയിന്‍കെന്‍ ബിയറിന്റെയും കുപ്പികളാണ് ഉപയോഗിച്ചിരിക്കുന്നത്.

ക്ഷേത്രം പണിതും കുപ്പികള്‍ ബാക്കി വന്നു. അതുകൊണ്ട് ഗോപുരങ്ങളും, കിടപ്പുമുറികളും, വാട്ടര്‍ ടാങ്കും, ടോയ്ലറ്റും എന്തിനേറെ ഒരു ശ്മശാനം വരെ ഇവര്‍ നിര്‍മിച്ചെടുത്തു. ഇപ്പോള്‍ നിരവധി സന്ദര്‍ശകരാണ് ഈ ബിയര്‍ ക്ഷേത്രത്തിലേക്ക് എത്തുന്നത്.

പൊതുവെ മദ്യവും ആത്മീയതയും വിരുദ്ധ ചേരികളിലാണ്. എന്നാല്‍ ഒരു നല്ല ഉദ്ദേശ്യത്തിനായി ഈ ബുദ്ധസന്യാസികള്‍ ചെയ്ത ചെറിയ പ്രവര്‍ത്തി വലിയ പ്രശംസയാണ് പരിസ്ഥിതി സംഘടനകളില്‍ നിന്നും മറ്റും നേടിക്കൊടുക്കുന്നത്.