Kerala

ബാണാസുര പുഷ്‌പോത്സവം 31-ന് സമാപിക്കും

ഒന്നര മാസം മുമ്പ് ആരംംഭിച്ച ബാണാസുര ഡാമിലെ പുഷ്‌പോത്സവം മെയ് 31-ന് സമാപിക്കും.. ബാണസുരയിലെ പുഷ്‌പോത്സവം കാണികളുടെ മനം നിറച്ച് ഒന്നര മാസം പിന്നിട്ടപ്പോര്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്ന വിനോദ സഞ്ചാര കേന്ദ്രമായി ബാണാസുര മാറി.

കുട്ടികളുടെ വേനലവധിക്കാലം ആഘോഷമാക്കാന്‍ മാതാപിതാക്കള്‍ തിരഞ്ഞെടുത്ത പ്രധാന ഇടളിലൊന്ന് ബാണാസുര ആയിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി ശരാശരി പ്രതിദിനം പതിനായിരത്തോളം സന്ദര്‍ശകര്‍ ബാണാസുരയിലെത്തുന്നുണ്ട്.

വൈവിധ്യങ്ങളായ പൂക്കളുടെ കൂടാരമൊരുക്കി ഏവരെയും പൂക്കളുടെ ലോകത്തേക്ക് ക്കൂട്ടിക്കൊണ്ട് പോവുകയാണ് ഈ വസന്തോത്സവം.ഹൈഡല്‍ ടൂറിസം വകുപ്പ്, ചീരക്കുഴി നഴ്സറി, നാഷണല്‍ യൂത്ത് പ്രൊമോഷന്‍ കൗണ്‍സില്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ മെയ് 31 വരെയാണ് പുഷ്പോല്‍സവം നടക്കുന്നത്.

മണ്ണുകൊണ്ട് നിര്‍മിച്ച ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ടായ ബാണാസുര സാഗര്‍ ഡാം വയനാട് ജില്ലയില്‍ പടിഞ്ഞാറത്തറ മലയോര ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്. സ്പില്‍ വേ ഒഴികെ പൂര്‍ണമായും മണ്ണുകൊണ്ട് നിര്‍മ്മിതം. ബാണാസുര എന്നും സഞ്ചാരികള്‍ക്ക് അത്ഭുതമാണ്. ഇന്ത്യയിലെ ഒഴുകി നടക്കുന്ന സോളാര്‍ പാടവും ബാണാസുര ഡാമിന് സ്വന്തം.

നൂറിലധികം വ്യത്യസ്തയിനം പൂക്കള്‍, ഇരുനൂറില്‍പരം ജറബറ പൂക്കള്‍, നാനൂറിലികം റോസാപ്പൂക്കള്‍, എഴുപതിലധികം ഡാലിയ, നാല്‍പതിലധികം ജമന്തികള്‍, ആന്തൂറിയം, പോയെന്‍സാറ്റിയ, ഡയാന്തസ്, ഹൈഡ്രജിയ, പെറ്റോണിയ, ഓര്‍ക്കിഡ്‌സ്, വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍, എന്നിവ ഒരുക്കുന്നുണ്ട്. ചെടികളുടെയും, പൂക്കളുടെയും വില്‍പ്പന സ്റ്റാള്‍, ഫ്‌ളവര്‍ഷോ, ഫുഡ്‌ഫെസ്റ്റിവെല്‍, വാണിജ്യവിപണന മേള, അമ്യൂസ്‌മെന്റ് പാര്‍ക്ക്, കലാപരിപാടികള്‍ എന്നിവയും പുഷ്‌പോത്സവത്തിലുണ്ട്..

ജൈവ പച്ചക്കറിയെ പോത്സാഹിപ്പിക്കുന്നതിനുള്ള പ്രത്യേക സ്റ്റാളുകളും അതിലൂടെ വിത്തുകളും ലഭ്യമാക്കുന്നുണ്ട്. അവധിക്കാലത്തോടനുബദ്ധിച്ച് പ്രവേശന നിരക്കില്‍ വൈകുന്നേരങ്ങളില്‍ ഇളവ് നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.ബോട്ടിംഗ്, കുതിര സവാരി, ത്രീഡി ഷോ, ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്നിവക്കെല്ലാം വന്‍ തിരക്കാണ് കഴിഞ്ഞ ഒരാഴ്ചയായി അനുഭവപ്പെടുന്നത്.