Kerala

ടൂറിസം പൊലീസ് സംവിധാനം ശക്തിപ്പെടുത്തും: കടകംപള്ളി സുരേന്ദ്രന്‍

ടൂറിസം പൊലീസ് സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും, ടൂറിസം പൊലീസില്‍ കൂടുതല്‍ വനിതകളെ നിയോഗിക്കുമെന്നും ടൂറിസം മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കോവളത്ത് വിദേശ വനിതയുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസിലേയുംടൂറിസം വകുപ്പിലേയും ഉന്നതഉദ്യോഗസ്ഥരുമായിനടത്തിയ   ചര്‍ച്ചക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ പ്രധാനപ്പെട്ട ടൂറിസ്റ്റ്കേന്ദ്രങ്ങളില്‍ സ്വീകരിക്കേണ്ട നിലപാടുകളെ സംബന്ധിച്ച് ടൂറിസം വകുപ്പും പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റുംചര്‍ച്ച ചെയ്ത് കൂട്ടായതീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. പ്രധാനമായും ടൂറിസം പോലീസ് സംവിധാനം ശക്തിപ്പെടുത്തണം എന്ന് തീരുമാനിച്ചിരിക്കുകയാണ്.ടൂറിസം പൊലീസിലേക്ക് കൂടുതല്‍ വനിതകളെ നിയോഗിക്കും. എത്ര പേരെ ആ പട്ടികയില്‍ പെടുത്തണം എന്നുള്ളതെല്ലാം തന്നെ ഒരാലോചന കൂടി നടത്തിയതിനുശേഷം അന്തിമ തീരുമാനം എടുക്കും’-മന്ത്രി പറഞ്ഞു.

ടൂറിസം പൊലീസിന് മറ്റുള്ളവര്‍ ശ്രദ്ധിക്കുന്ന തരത്തിലുള്ള പ്രത്യേകതരം യൂണിഫോംനല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ടൂറിസം മേഖലയിലെത്തുന്ന വിനോദ സഞ്ചാരികളുമായി ഇടപഴകുന്നതിനും അവരുമായി സംസാരിക്കുന്നതിനുമെല്ലാം കഴിയുന്ന തരത്തില്‍ വിവിധ ഭാഷകളിലടക്കം പ്രാവീണ്യം നേടാനാവും വിധംപ്രത്യേകമായ പരിശീലനം നല്‍കുമെന്നും ഏതു സമയവും പൊലീസുമായി ബന്ധപ്പെടാന്‍ കഴിയുംവിധത്തിലുള്ളഒരു മൊബൈല്‍ ആപ്പിന്രൂപം നല്കിക്കൊണ്ടിരിക്കുകയാണ്.

വളരെപ്പെട്ടന്ന് തന്നെ ഇത് നിലവില്‍ വരും. റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍, ബസ് സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ എത്തിച്ചേരുന്ന ടൂറിസ്റ്റുകള്‍ക്ക് പെട്ടന്ന് തന്നെ പൊലീസിന്റെ സേവനം ലഭ്യമാക്കാന്‍ കഴിയും വിധത്തിലുള്ളവിവരങ്ങള്‍ അടങ്ങുന്നഒരു പ്രത്യേക ബ്രോഷര്‍ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇതുകൂടാതെ എല്ലാ പ്രധാനപ്പെട്ട ഡെസ്റ്റിനേഷനുകളിലും ഒരു ഡെസ്റ്റിനേഷന്‍കമ്മിറ്റി രൂപീകരിക്കുന്നുണ്ട്. അതില്‍ പൊലീസ്, ടൂറിസംവകുപ്പ്, തദ്ദേശഭരണ സ്ഥാപനം, ടൂറിസം വ്യവസായം എന്നിവയുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തും. പ്രസ്തുത കമ്മിറ്റി കാലാകാലങ്ങളില്‍ യോഗം ചേര്‍ന്ന് ആ ഡെസ്റ്റിനേഷനില്‍ വരുന്നതായ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ആവശ്യമായ തീരുമാനങ്ങള്‍ എടുക്കും.

പൊലീസ് സംവിധാനത്തെ സഹായിക്കുന്നതിനായി ടൂറിസം വകുപ്പ് ടൂറിസം വാര്‍ഡന്മാരെ നിയോഗിക്കുവാനും, പുതിയതായി രൂപീകരിക്കുന്ന ഈ വാര്‍ഡന്മാരില്‍ സ്ത്രീകളെയും പുരുഷന്മാരെയും ഉള്‍പ്പെടുത്തുമെന്നും ടൂറിസം പൊലീസിന് കൊടുക്കുന്നതുപോലുള്ള എല്ലാ പരിശീലനവും ടൂറിസം വാര്‍ഡന്മാര്‍ക്കും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ടൂറിസം കേന്ദ്രങ്ങളിലെ കച്ചവടക്കാര്‍, ഗൈഡുകള്‍ എന്നിവര്‍ക്ക് യൂണിഫോമും ഐ ഡി കാര്‍ഡുകളും നല്‍കും. ഐ ഡി കാര്‍ഡുകള്‍ നല്‍കുന്നത് പൊലീസിന്റെ വെരിഫിക്കേഷന് ശേഷമായിരിക്കും. അംഗീകൃത കച്ചവടക്കാരാണെന്ന്ഒറ്റനോട്ടത്തില്‍ തന്നെ മനസ്സിലാക്കാന്‍ കഴിയുന്ന വിധത്തിലുള്ള വസ്ത്രധാരണമാണ് യൂണിഫോം കൊണ്ട്ഉദ്ദേശിക്കുന്നത്.

പ്രധാനപ്പെട്ട എല്ലാ കേന്ദ്രങ്ങളിലും സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കും.ടൂറിസം വകുപ്പ് സ്ഥാപിക്കുന്ന ക്യാമറകള്‍ക്ക് പുറമെ സ്വകാര്യവ്യക്തികള്‍, ഹോട്ടലുകള്‍ എന്നിവരോടും ക്യാമറകള്‍ സ്ഥാപിക്കാന്‍ ആവശ്യപ്പെടും. സൈനേജ് ബോര്‍ഡുകള്‍ വ്യാപകമായി സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ലൈറ്റിംഗ് സംവിധാനത്തില്‍ ഇന്നുള്ള പോരായ്മകള്‍ പരിഹരിക്കും.

സ്ഥിരം കുറ്റവാളികളായആളുകളുടെ ഒരു പട്ടിക തയ്യാറാക്കാനുംഅത്തരം സ്ഥിരം കുറ്റവാളികളെ ടൂറിസം കേന്ദ്രങ്ങളില്‍ നിന്ന് സമ്പൂര്‍ണമായി അകറ്റി നിര്‍ത്താനും പൊലീസ് സത്വര നടപടികള്‍ സ്വീകരിക്കും. മയക്കു മരുന്നുപയോഗമുള്‍പ്പടെയുള്ളനിയമ വിരുദ്ധമായ നടപടികള്‍ സ്വീകരിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരെ കര്‍ശനമായനടപടികള്‍ എടുക്കും.

കേരളത്തിലെ എല്ലാ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകള്‍ക്കും പ്രത്യേകമായ കരുതലും ശ്രദ്ധയും കൊടുക്കുന്ന തരത്തിലുള്ള തീരുമാനങ്ങളാണ് എടുത്തിട്ടുള്ളതെന്നും വളരെപ്പെട്ടന്ന്, അതായത്വരുന്ന ഒന്നുരണ്ടു മാസങ്ങള്‍ക്കകം തന്നെ ഇക്കാര്യങ്ങളെല്ലാം പ്രായോഗിക തലത്തില്‍ നടപ്പിലാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡി ജി പി ലോക് നാഥ് ബെഹ്റ , റേഞ്ച് ഐ.ജി. മനോജ് എബ്രഹാം , ടൂറിസം സെക്രട്ടറി  റാണി ജോര്‍ജ്ജ് ,ടൂറിസം ഡയറക്ടര്‍ പി.ബാലകിരണ്‍ , ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍) ജാഫര്‍ മാലിക് , പൊലീസിലേയും ടൂറിസം വകുപ്പിലേയും ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.